തൃശൂർ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ജന്മനാടിനോടുള്ള സ്നേഹവും ദേശീയബോധവും പുതിയ തലമുറയിൽ സജീവമാക്കാൻ ദീപിക സംഘടിപ്പിച്ച കളർ ഇന്ത്യ പെയിന്റിംഗ് മത്സരം ഏറ്റവും ഉചിതമായെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു.
നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയം ഉയർത്തിപ്പിടിക്കാൻ ഇതുപോലുള്ള പരിപാടികൾ പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
ദീപികയും ദീപിക ബാലസഖ്യവും ചേർന്നു സംഘടിപ്പിച്ച കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചിത്രം വരച്ചാണു മന്ത്രി മത്സരം ഉദ്ഘാടനം ചെയ്തത്.
ദീപിക തൃശൂർ റെസിഡന്റ് മാനേജർ ഫാ. റാഫേൽ ആക്കാമറ്റത്തിൽ കളർ ഇന്ത്യ മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. മുഖ്യ സ്പോണ്സറായ ആർക്കൈസ് സ്റ്റഡി എബ്രോഡ് സിഇഒ ദിലീപ് രാധാകൃഷ്ണൻ, ദീപിക ഫ്രണ്ട്സ് ക്ലബ് തൃശൂർ അതിരൂപത പ്രസിഡന്റ് പോൾ പാറയ് ക്കൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണ് പോൾ ചെമ്മണ്ണൂർ എന്നിവർ ആശംസയർപ്പിച്ചു.
കളർ ഇന്ത്യ സ്കൂൾ കോ-ഓർഡിനേറ്റർ സ്റ്റെഫി ടീച്ചർ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെന്റ് ജോസഫ്സ് മോഡൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ റവ. ഡോ. ബിജു നന്തിക്കര സ്വാഗതവും ദീപിക സർക്കുലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ജോസഫ് തെക്കൂടൻ നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ മൂവായിരത്തോളം വിദ്യാലയങ്ങളിൽനിന്നായി അഞ്ചുലക്ഷത്തോളം വിദ്യാർഥികളാണു ദീപികയുടെ കളർ ഇന്ത്യ ചിത്രരചനാമത്സരത്തിൽ പങ്കാളികളായത്. തമിഴ്നാട്ടിലെ കോയന്പത്തൂർ, ഈറോഡ് ജില്ലകളിലെ സ്കൂളുകളിലും കളർ ഇന്ത്യ മത്സരം നടന്നു.
ദീപിക കളർ ഇന്ത്യ നിറമണിഞ്ഞു
01:34 AM Aug 12, 2022 | Deepika.com