തിരുവനന്തപുരം: സംരക്ഷിത വന പ്രദേശങ്ങൾക്ക് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയുള്ള പരിസ്ഥിതി ലോലമേഖലയിൽനിന്നു ജനവാസ മേഖലയെ ഒഴിവാക്കുന്നതിനായി സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്യാനുള്ള നിയമപരമായ നടപടിക്രമങ്ങളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് അഡ്വക്കേറ്റ് ജനറലിനു കൈമാറി.
അഡ്വക്കേറ്റ് ജനറൽ, കേരളത്തിന്റെ സുപ്രീംകോടതിയിലെ സ്റ്റാന്റഡിംഗ് കോണ്‍സലുമായി വിശദമായ ചർച്ച നടത്തി. ബഫർ സോണ്‍ വിഷയവുമായി ബന്ധപ്പെട്ടു കേരളത്തിന്റെ ഭാഗം സുപ്രീംകോടതിയിൽ അവതരിപ്പിക്കുന്നതിനായി മുതിർന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയെ ചുമതലപ്പെടുത്തി. ബഫർ സോണുമായി ബന്ധപ്പെട്ട വിഷയം മാത്രം സുപ്രീംകോടതിയിൽ കൈകാര്യം ചെയ്യുന്നതിനാണ് ജയദീപ് ഗുപ്തയെ ചുമതലപ്പെടുത്തിയതെന്നാണു സർക്കാർ വിശദീകരണം.
എന്നാൽ, മറ്റു സംസ്ഥാനങ്ങളൊന്നും കേസിൽ രക്ഷി ചേരാനോ തിരുത്തൽ ഹർജി സമർപ്പിക്കാനോ തയാറാകാത്തതും കേരളത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇതര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ ആരെങ്കിലും തയാറാകുമോ എന്നു ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസം വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഏറെ അവ്യക്തതകളുണ്ടെന്ന വാദവും ഉയരുന്നുണ്ട്. 2019 ലെ ഉത്തരവ് റദ്ദാക്കാതെ അനുബന്ധ ഉത്തരവായാണ് ഇതു പുറത്തിറക്കിയത്. 2019 ലെ ഉത്തരവ് നിലനിൽക്കുന്നിടത്തോളം കാലം സുപ്രീംകോടതിയിൽ തിരിച്ചടിയാകുമെന്ന വാദവുമുയരുന്നുണ്ട്.
സ്വന്തം ഭൂമിയിൽ കർഷകൻ നട്ടുപിടിപ്പിച്ച തേക്ക്, ഈട്ടി, എബണി (കരിമരം) അടക്കമുള്ള രാജകീയ മരങ്ങൾ മുറിച്ചു വിൽപന നടത്താൻ അനുവദിക്കാത്തതും കർഷകർക്ക് ഏറെ ബുദ്ധിമുട്ടാകും. പുതുക്കിയ ഉത്തരവിൽ നട്ടുപിടിപ്പിച്ച രാജകീയ മരങ്ങൾ മുറിച്ചു വിൽക്കാൻ അനുവാദം ലഭിക്കുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ.
എന്നാൽ, നോട്ടിഫൈഡ് അല്ലാത്ത പ്രദേശങ്ങളിലെ മറ്റ് 10 മരങ്ങൾ മുൻകൂർ അനുമതിയോടെ മുറിക്കാനാകുമെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. ചെറിയ കടമുറികൾ അടക്കമുള്ളവയെ വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങളിൽ ഉൾപ്പെടുത്തി അനുമതി നൽകാത്തതും ഏറെ പ്രതിസന്ധി സൃഷ്ടിക്കും.
ബഫർ സോണ്‍ :തിരുത്തൽ ഹർജി ഫയൽ ചെയ്യാനുള്ള നടപടിക്രമങ്ങളുമായി സർക്കാർ
01:24 AM Aug 12, 2022 | Deepika.com