കോഴിക്കോട്: റോഡിലെ കുഴികൾ എന്നതു കേരളം ഉണ്ടായ അന്നു മുതലുള്ള പ്രശ്നമാണെന്നും അതിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്.
അതിന് എല്ലാവരും തയാറാകേണ്ടതാണ്. സർക്കാർ എല്ലാ നിലയിലും പ്രശ്നത്തിൽ ഇടപെടുന്നുണ്ട് എന്ന അഭിപ്രായം പൊതുവേ ജനങ്ങളിലുണ്ട്. പൊതുമരാമത്ത് വകുപ്പ് അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. ക്രിയാത്മകമായ ചർച്ചകളും വിമർശനങ്ങളും വരും. അതു സ്വാഭാവികമാണ്. ഇതൊരു സിനിമയുടെ പരസ്യമായി കണ്ടാൽമതി.
സമൂഹമാധ്യമങ്ങളിൽ എന്തുകൊണ്ട് അങ്ങനെയൊരു അഭിപ്രായം ഉണ്ടാകുന്നു എന്ന് അറിയില്ല. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കാണണം. വിമർശനങ്ങളും നിർദേശങ്ങളും സ്വീകരിക്കും. സമൂഹമാധ്യമങ്ങൾവഴി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതെല്ലാം നാടിന്റെ നന്മയ്ക്കുള്ള കാര്യങ്ങളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ റിലീസ് ചെയ്ത ‘എന്നാല്‍ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പരസ്യം റോഡിലെ കുഴികളെ വിമര്‍ശിക്കുന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൺപതുകളിൽ “വെള്ളാനകളുടെ നാട്” എന്ന സിനിമ ഇറങ്ങിയിരുന്നു. അതിൽ റോഡ് റോളർ ഇപ്പൊ ശരിയാക്കിത്തരാം എന്ന ഡയലോഗ് എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്. അതുപോലെതന്നെ എടുത്താൽമതി ഇതും. ജനങ്ങളുടെ താത്പര്യം കേരളത്തിന്റെ ദീർഘകാലത്തെ ഈ പ്രശ്നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്. അതുതന്നെയാണു പൊതുമരാമത്ത് വകുപ്പിന്റെയും അഭിപ്രായം. അതിനുവേണ്ടി പലനിലയിലുള്ള ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
കൃത്യമായ ഡ്രെയിനേജ് സംവിധാനം സംസ്ഥാനത്തു വേണം. എങ്കിൽ മാത്രമേ റോഡുകൾ സംരക്ഷിക്കപ്പെടുകയുള്ളൂ. റോഡിൽ ചെലവഴിക്കേണ്ട തുക മുഴുവൻ ചെലവഴിക്കാതെ പോകുന്ന സാഹചര്യമുണ്ട്. അതുവച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്. അതിനു കോക്കസ് ഉണ്ടാകുന്നു. അതിനോട് സന്ധിചെയ്യുന്നവരാണു പിഡബ്ല്യുഡി എന്ന് ആരും പറയില്ല. അതിനോടുള്ള ശക്തമായ സർക്കാർ നിലപാടു തുടരുമെന്നും മന്ത്രി പറഞ്ഞു.
വിമർശനങ്ങളെ ക്രിയാത്മകമായി കാണുന്നു: മന്ത്രി റിയാസ്
01:08 AM Aug 12, 2022 | Deepika.com