കൊച്ചി: എയ്ഡഡ് സ്കൂള്‍ നിയമനങ്ങളില്‍ അംഗപരിമിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവു നിലവില്‍ വന്ന 2018 നവംബര്‍ 18നുശേഷമുള്ള ഒഴിവുകളില്‍ സംവരണം നടപ്പാക്കാതെ മാനേജര്‍മാര്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കരുതെന്നും നിര്‍ദേശിച്ചു. ഇതിനകം അംഗീകാരം നല്കിയ നിയമനങ്ങളെ ഇതു ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എയ്ഡഡ് സ്കൂള്‍ നിയമനങ്ങളില്‍ അംഗപരിമിതര്‍ക്കുള്ള സംവരണം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് കേരള ഫെഡറേഷന് ഒഫ് ബ്ലൈന്‍ഡ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.ജെ. വര്‍ഗീസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് രാജ വിജയരാഘവന്റെ ഉത്തരവ്.
അംഗപരിമിതര്‍ക്കുള്ള സംവരണക്രമവും ഹൈക്കോടതി നിര്‍ദേശിച്ചു. 1996 ഫെബ്രുവരി ഏഴു മുതല്‍ 2017 ഏപ്രില്‍ 18 വരെയുള്ള സംവരണം കണക്കാക്കുമ്പോള്‍ 33 ഒഴിവുകളില്‍ ആദ്യത്തേതും തുടര്‍ന്നുള്ള കാലയളവിലെ സംവരണം കണക്കാക്കുമ്പോള്‍ 25 ഒഴിവുകളില്‍ ആദ്യത്തേതും അംഗപരിമിതര്‍ക്ക് നല്‍കണം. ഇത്തരത്തില്‍ രണ്ടുമാസത്തിനകം സംവരണക്രമമുണ്ടാക്കണം.
അംഗപരിമിതര്‍ക്കുള്ള സംവരണം പാലിക്കണമെന്നു നിര്‍ദേശിക്കാതെ എയ്ഡഡ് സ്കൂളുകളില്‍ 2021 ജൂലൈ 15 വരെ നടത്തിയ നിയമനങ്ങള്‍ക്ക് 2021 സെപ്റ്റംബര്‍ 24ന് മുമ്പ് അംഗീകാരം നല്കാന് ഡിഇഒമാര്‍ക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ 2021 സെപ്റ്റംബര്‍ ആറിനു പുറത്തിറക്കിയ ഉത്തരവു റദ്ദാക്കി.
എയ്ഡഡ് സ്കൂള്‍ നിയമനം: അംഗപരിമിതര്‍ക്കുള്ള സംവരണം കര്‍ശനമായി പാലിക്കാൻ ഉത്തരവ്
01:08 AM Aug 12, 2022 | Deepika.com