തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും അടക്കമുള്ള സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർവരെ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുന്പോൾ ജനവാസ മേഖലകൾക്കും കൃഷിയിടങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും ഇളവു നൽകി ഉത്തരവിറക്കി.
2019ൽ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ ജനസാന്ദ്രത കൂടിയ മേഖലകൾ എന്ന വാക്കിലെ അവ്യക്തത ഒഴിവാക്കാൻ ജനവാസ മേഖലകൾ പൂർണമായി എന്നു തിരുത്തിയാണ് വനംവകുപ്പ് പുതിയ ഉത്തരവിറക്കിയത്.
എന്നാൽ, 2019 ലെ ഉത്തരവ് റദ്ദാക്കിയിട്ടില്ല. അതു നിലനിർത്തി അനുബന്ധമായി പുതിയ ഉത്തരവിറക്കുകയായിരുന്നു. 2019ലെ ഉത്തരവ് പിൻവലിക്കാനാവില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ (എജി)നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ നടപടി.
ഉത്തരവ് പിൻവലിച്ചാൽ 12 കിലോമീറ്റർ വരെ പരിസ്ഥിതി ലോലമായി കണക്കാക്കണമെന്ന മുൻകാല ഉത്തരവിനു വീണ്ടും നിയമ പ്രാബല്യം ലഭിക്കുമെന്നും സർക്കാരിന്റെ പുതിയ നിലപാടുകൾക്ക് നിയമപരമായി പിടിച്ചുനിൽക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
വനംവകുപ്പിന് ലഭിച്ച ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് പുതിയ ഉത്തരവിറക്കിയത്. കഴിഞ്ഞ രണ്ടാഴ്ച മുൻപു ചേർന്ന മന്ത്രിസഭായോഗ തീരുമാനത്തിൽ നേരിയ മാറ്റം വരുത്തി ഇന്നലെയാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങൾ സംസ്ഥാനം നേരത്തേ തയാറാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഇതിൽ രണ്ടെണ്ണത്തിനു മാത്രമാണ് കേന്ദ്രാനുമതി ലഭിച്ചത്. അവശേഷിക്കുന്നവ കേന്ദ്ര പരിഗണനയിലിരിക്കെയാണ് ഒരുകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്ന് ജൂണിൽ സുപ്രീംകോടതി ഉത്തരവിട്ടത്.
ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കു നിർദേശം സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ പരിസ്ഥിതിലോല പ്രദേശം പ്രഖ്യാപിക്കുന്പോൾ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപനങ്ങളെയും ഒഴിവാക്കണമെന്നാണ് സംസ്ഥാനം നിലപാട് എടുത്തിട്ടുള്ളത്.
ഇതിനു കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീം കോടതിയുടെയും അംഗീകാരം ആവശ്യമാണ്. പുതുക്കിയ അനുബന്ധ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും.
വാണിജ്യ കെട്ടിട നിർമാണത്തിനും മരം മുറിച്ചു വിൽക്കാനും അനുമതിയില്ല
തിരുവനന്തപുരം: പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങളോ റിസോർട്ടുകളോ നിർമിക്കാൻ അനുമതി നൽകാനാവില്ല. നിലവിലുള്ളവയെ സാധൂകരിക്കാനുമാകില്ല.
ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള നിശ്ചിത മരങ്ങൾ ഉടമയ്ക്കു മുറിക്കുന്നതിനു തടസമില്ല. എന്നാൽ, ഇവ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയില്ല. അതായത്, മുറിച്ച മരങ്ങൾ വിൽപന നടത്താൻ കഴിയില്ല. മരം മുറിക്കാനുള്ള അനുമതി തേടി നിരവധി കർഷകരാണു സർക്കാർ സംവിധാനങ്ങളെ സമീപിക്കുന്നത്. എന്നാൽ, ഇവർക്കൊന്നും മരം മുറിച്ചു വിൽക്കാൻ അനുമതിയില്ല.
ബഫർ സോൺ: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി
01:43 AM Aug 11, 2022 | Deepika.com