തിരുവനന്തപുരം: തീരദേശ ജനതയോടുള്ള സർക്കാരിന്റെ നീതിനിഷേധത്തിനെതിരേ ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും പ്രതിഷേധത്തിരയിളകി.
മത്സ്യബന്ധന യാനങ്ങളുമായി സെക്രട്ടേറിയറ്റ് സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തും പൂന്തുറയിലും തിരുവനന്തപുരം നഗരത്തിനുള്ളിലെ പല സ്ഥലങ്ങളിലും യാതൊരു കാരണവുമില്ലാതെ പോലീസ് തടഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
പൂന്തുറയിൽനിന്നു കടത്തിവിട്ട മത്സ്യബന്ധന യാനം ജനറൽ ആശുപത്രിക്കു മുന്നിൽ പോലീസ് വീണ്ടും തടഞ്ഞു. നഗരത്തിലെ പല സ്ഥലങ്ങളിലും പോലീസ്, സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെയും യാനങ്ങളും തടഞ്ഞതോടെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കുമായി. ഇതോടെ രാവിലെ 11ന് മ്യൂസിയം ജംഗ്ഷനിൽനിന്ന് ആരംഭിക്കേണ്ടിയിരുന്ന പ്രതിഷേധമാർച്ച് ഏറെ വൈകി.
തീരദേശ മേഖലകളിൽനിന്നു സമരത്തിൽ പങ്കെടുക്കാനായി വന്നവരിൽ, പോലീസ് തടഞ്ഞുവച്ച എല്ലാവരെയും വിട്ടയയ്ക്കാതെ പ്രതിഷേധ മാർച്ച് ആരംഭിക്കില്ലെന്ന ശക്തമായ നിലപാട് സമരസമിതി ഭാരവാഹികൾ സ്വീകരിച്ചു. തങ്ങളുടെ ഉപജീവനോപാധികളുമായി പ്രതിഷേധമാർച്ചിന് എത്തിയ മത്സ്യത്തൊഴിലാളികളെ അധികാരികൾ തടഞ്ഞതിന്റെ കാരണമെന്താണെന്നായിരുന്നു തീരദേശവാസികളുടെ ഒന്നടങ്കമുള്ള ചോദ്യം.
പോലീസിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഈഞ്ചക്കലിലും വിഴിഞ്ഞത്തും പൂന്തുറയിലും പോലീസ് തടഞ്ഞ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ എത്തിയശേഷം മ്യൂസിയം ജംഗ്ഷനിൽനിന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സെക്രട്ടേറിയറ്റ് മാർച്ച് ആരംഭിച്ചത്. എമരിറ്റസ് ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം, ലത്തീൻ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് തുടങ്ങിയവർ മാർച്ചിനു നേതൃത്വം നല്കി.
കുട്ടികളും സ്ത്രീകളും വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ളവരും പ്രതിഷേധ സമരത്തിൽ പങ്കാളികളായി. മത്സ്യബന്ധന യാനങ്ങൾ, വല, കയർ ഉൾപ്പെടെയുള്ളവ കൈയിലേന്തിയാണ് ഇവർ സമരത്തിൽ പങ്കാളികളായത്.
പ്രതിഷേധ പ്രകടനം സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോൾ എമരിറ്റസ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം സമ്മേളനം ഉദ്ഘാടനം ചെയ്തു. ലത്തീൻ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് .ജെ നെറ്റോ, സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ്, സമരസമിതി ജനറൽ കണ്‍വീനർ മോണ്‍.യൂജിൻ എച്ച്.പെരേര, മോണ്‍ സി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധത്തിരയിളക്കി മത്സ്യത്തൊഴിലാളികൾ
01:43 AM Aug 11, 2022 | Deepika.com