ആലത്തൂർ: ഡിവൈഎഫ്ഐ നേതാവായ യുവതിയെ പ്രണയപ്പകയെത്തുടർന്ന് കഴുത്തുഞെരിച്ചു കൊന്നു. ചിറ്റിലഞ്ചേരി കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യപ്രിയ(24) ആണു മരിച്ചത്. സംഭവത്തിൽ അഞ്ചുമൂർത്തി മംഗലം അണക്കപ്പാറ ചീക്കോട് വീട്ടിൽ സുജീഷ് (27) ആലത്തൂർ പോലീസിൽ കീഴടങ്ങി.
ഇന്നലെ രാവിലെ പതിനൊന്നിനാണു സംഭവം. സൂര്യപ്രിയ ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗവും ചിറ്റിലഞ്ചേരി മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും മേലാർകോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗവുമാണ്.
ഒരുമിച്ചു പഠിച്ച സൂര്യപ്രിയയും സുജീഷും തമ്മിൽ ആറുവർഷമായി പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. ഇതിൽനിന്നു സൂര്യപ്രിയ പിന്മാറാൻ ശ്രമിച്ചതാണു കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. മുത്തച്ഛൻ മണി, അമ്മ ഗീത, ഗീതയുടെ സഹോദരൻ രാധാകൃഷ്ണൻ എന്നിവർക്കൊപ്പമാണു സൂര്യപ്രിയ താമസിച്ചിരുന്നത്.
സഹകരണ ബാങ്കിൽ ജീവനക്കാരനായ രാധാകൃഷ്ണൻ ജോലിക്കും, അമ്മ ഗീത തൊഴിലുറപ്പു ജോലിക്കും മുത്തച്ഛൻ മണി പുറത്ത് ചായകുടിക്കാനും പോയ സമയത്തായിരുന്നു കൊലപാതകം.
പ്രണയപ്പക: ഡിവൈഎഫ്ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു
01:43 AM Aug 11, 2022 | Deepika.com