നിലന്പൂർ: മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ മുഖ്യസഹായി റിട്ട. എസ്ഐ സുന്ദരൻ സുകുമാരൻ കീഴടങ്ങി.
മൂന്നു മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഇടുക്കി മുട്ടം കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ മുട്ടം കോടതിയിൽനിന്നു നിലന്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരക്കും. കോടതി റിമാൻഡ് ചെയ്ത ശേഷം കൂടുതൽ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണു പോലീസ് നീക്കം.
ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസിൽ ഷൈബിൻ അഷ്റഫിന്റെ പ്രധാന സഹായിയായി പ്രവർത്തിച്ചയാളാണു വയനാട് സ്വദേശിയായ സുന്ദരൻ സുകുമാരനെന്നാന്നു പോലീസ് പറയുന്നത്. ഷൈബിനും കൂട്ടാളികളും അറസ്റ്റിലായ ഉടനെ ഒളിവിൽ പോയ ഇയാളെ പോലീസിന് കണ്ടെത്താനായിരുന്നില്ല.
കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനു ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹര്യത്തിലാണു സുന്ദരൻ സുകുമാരൻ കീഴടങ്ങാൻ തയാറായതെന്നാണു സൂചന. മുൻകൂർ ജാമ്യത്തിനായി ഇയാൾ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇയാൾ പിടിയിലായതോടെ കേസിലെ നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണു പോലീസ് നിഗമനം. ഷാബാ ഷെരീഫ് വധക്കേസിലെ കുറ്റപത്രം കഴിഞ്ഞ ദിവസമാണു പോലീസ് കോടതിയിൽ സമർപ്പിച്ചത്.
ഷൈബിനും സുന്ദരൻ സുകുമാരനും ഉൾപ്പെടെ 12 പ്രതികളാണു കേസിലുള്ളത്.
ഷാബാ ഷെരീഫ് കൊലക്കേസ്: ഷൈബിൻ അഷ്റഫിന്റെ സഹായി റിട്ട.എസ്ഐ കീഴടങ്ങി
01:43 AM Aug 11, 2022 | Deepika.com