കണ്ണൂർ: സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കണ്ണൂർ കോർപറേഷൻ 36-ാം ഡിവിഷൻ കൗൺസിലർ പി.വി. കൃഷ്ണകുമാറിനെയാണു ബംഗളൂരുവിൽനിന്നു കണ്ണൂരിലേക്കു മടങ്ങിവരവേ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂരിലുള്ള ഒരു പെൺസുഹൃത്തുമായി കൃഷ്ണകുമാർ ഫോണിൽ സംസാരിച്ചതാണു കേസിൽ വഴിത്തിരിവായത്. പോലീസ് ഫോണിന്റെ ലൊക്കേഷൻ നോക്കിയപ്പോൾ കൃഷ്ണകുമാർ ബംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തി.
ഇതേത്തുടർന്ന് പോലീസ് ബംഗളൂരുവിലേക്കു പോകുന്നതിനിടെ ഇയാൾ കണ്ണൂരിലേക്കു മടങ്ങിവരുന്നതായി വിവരം ലഭിച്ചു. തുടർന്ന് കണ്ണൂരിലേക്കുള്ള വഴിമധ്യേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃഷ്ണകുമാറിനെ തലശേരി ജില്ലാ കോടതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു.
മാനന്തവാടി, ഗൂഡല്ലൂർ, ചെന്നൈ, തിരുപ്പൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. സഹകരണ സംഘം ജീവനക്കാരിയായ യുവതിയെ കൃഷ്ണകുമാർ കടന്നുപിടിക്കുകയും എതിർത്തപ്പോൾ ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നത്രെ. സംഭവം കേസായതോടെ കൃഷ്ണകുമാർ ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം തള്ളിയിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനിരിക്കെയാണു പോലീസിന്റെ വലയിലാകുന്നത്.
പീഡനശ്രമം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
01:43 AM Aug 11, 2022 | Deepika.com