തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് തീരദേശവാസികൾ നടത്തുന്ന സമരം കുതന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നു ലത്തീൻ തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണയിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
തീരവാസികളുടെ ആവശ്യങ്ങളുമായി മുന്നിലെത്തുന്പോൾ തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികൾ മാത്രമാണ് സർക്കാർ ചെയ്യുന്നത്.
മുഖ്യമന്ത്രി നിയോഗിച്ച രണ്ട് മന്ത്രിമാർ അതിരൂപത പ്രതിനിധികളുമായി സംസാരിക്കാനെത്തി എന്നതല്ലാതെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ ആരും താത്പര്യപ്പെട്ടില്ല. മുടന്തൻ ന്യായങ്ങളാണ് അധികാരത്തിലിരിക്കുന്നവർ പറയുന്നത്. ഇനിയും മിണ്ടാതിരുന്നാൽ തീരവും തീരദേശവാസികളും തുടച്ചുനീക്കപ്പെടുമെന്ന ബോധ്യമുള്ളതിനാലാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നത്. ഇന്നുമുതൽ വിഴിഞ്ഞം തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
പരിഹാരം കാണുന്നതുവരെ സമരം: ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം
തിരുവനന്തപുരം: തീരദേശജനങ്ങൾ ഇപ്പോൾ നടത്തുന്നത് ജീവന്മരണപോരാട്ടമാണെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും എമരിറ്റസ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം.
സെക്രട്ടേറിയറ്റിനു മുന്നിൽ ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശജനത നടത്തിയ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ഇപ്പോൾ നടക്കുന്നത് അശാസ്ത്രീയമാണെന്നു ബോധ്യപ്പെട്ടിട്ടും അധികാരികൾ കണ്ണടയ്ക്കുന്ന സമീപനമാണ് തുടരുന്നത്. തീരദേശത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് അധികാരികൾ കണ്ടെത്തേണ്ടതെന്നും ഡോ. എം. സൂസപാക്യം പറഞ്ഞു.
‘സർക്കാർ ശ്രമിച്ചത് സമരം പൊളിക്കാന്‍’;രൂക്ഷവിമര്‍ശനവുമായി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
12:52 AM Aug 11, 2022 | Deepika.com