പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ കരിമരുന്നു പുരയ്ക്കു തീപിടിച്ച സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. അപകടത്തിൽ അഞ്ചു പേർക്കാണു പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റു കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ മറ്റത്തിൽ വീട്ടിൽ തിലകൻ (60), പാണാവള്ളി പതിനേഴാം വാർഡ് വാലുമ്മേൽ വീട്ടിൽ രാജേഷ് (45) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.
ഈ മാസം നടക്കാനിരിക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേകം വഴിപാട് കൗണ്ടർ നിർമിക്കൽ, പെയിന്റിംഗ് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾ ചെയ്തു കൊണ്ടിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്. കതിന നിറക്കാൻ സൂക്ഷിച്ചിരുന്ന കരിമരുന്നിലേക്ക് വെൽഡിംഗ് റാഡിൽനിന്ന് തീപ്പൊരി വീണതു മൂലമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട മറ്റുള്ളവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. തിലകന്റെ ഭാര്യ -അനിത. മക്കൾ അനന്ദു, അശ്വന്ദ്. രാജേഷിന്റെ ഭാര്യ. അശ്വതി. മക്കൾ ശ്രീയരാജ്, ശ്രീബാല.
അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു. ഇന്നലെ കളക്ടർ സ്ഥലം സന്ദർശിച്ചു.
കരിമരുന്നു പുരയ്ക്കു തീപിടിച്ച് രണ്ടു പേർ മരിച്ചു
01:13 AM Aug 10, 2022 | Deepika.com