ജോണ്സണ് വേങ്ങത്തടം
കോട്ടയം: വിദ്യാർഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് നല്ലൊരു ആശ്വാസമാണെങ്കിലും പ്രധാന അധ്യാപകർക്കു കടുത്ത തലവേദനയായി ഉച്ചഭക്ഷണ പദ്ധതി മാറുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണത്തിന്റെ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുകയാണ് പ്രധാനാധ്യാപകർ.
സർക്കാർ അനുവദിക്കുന്ന തുകയും ചെലവും തമ്മിൽ പൊരുത്തപ്പെടാതായിട്ട് വർഷങ്ങളായി. ഇപ്പോൾ കടുത്ത വിലവർധനകൂടിയായപ്പോൾ ബാക്കി തുക കണ്ടെത്താൻ പ്രധാനാധ്യാപകർ പാടുപെടുകയാണ്. പലരും സ്വന്തം ശന്പളത്തിൽനിന്നാണ് പണം കൊടുക്കുന്നത്. പാചകത്തൊഴിലാളികളുടെ ശന്പളം പോലും നൽകാൻ സാധിച്ചിട്ടില്ല.
സ്കൂളുകളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം 150 മില്ലി ലിറ്റർ തിളപ്പിച്ച പാൽ, ഒരു ദിവസം മുട്ട, മുട്ട കഴിക്കാത്തവർക്ക് അതേ വിലയ്ക്കുള്ള നേന്ത്രപ്പഴം, രണ്ട് കറികൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പദ്ധതിക്ക് അരിയും പാചകക്കൂലിയും മാത്രമാണ് സർക്കാർ നൽകുന്നത്.
ബാക്കി പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ സാധനങ്ങളെല്ലാം സംഘടിപ്പിക്കേണ്ടത് പ്രധാനാധ്യാപകരാണ്. 150 കുട്ടികൾ വരെയുള്ള സ്കൂളിൽ ഒരു കുട്ടിക്ക് എട്ടു രൂപ വീതവും 150ൽ മീതെ കുട്ടികളുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ഏഴു രൂപ വീതവുമാണു നൽകുന്നത്. 2016 സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ച തുകയാണിത്.
ഭക്ഷ്യവസ്തുക്കൾക്കും പലവ്യഞ്ജനങ്ങൾക്കും വൻതോതിൽ വില വർധിച്ചിരിക്കെ സർക്കാർ നൽകുന്ന തുക തീർത്തും അപര്യാപ്തമാണെന്നും ചുരുങ്ങിയത് ഒരു കുട്ടിക്കു പതിനഞ്ച് രൂപ ലഭിച്ചെങ്കിലേ പുതിയ മെനു അനുസരിച്ച് ഭക്ഷണം നൽകാനാകുകയുള്ളൂവെന്നുമാണ് അധ്യാപകർ പറയുന്നത്.
കുട്ടികളുടെ സമഗ്ര ശാരീരിക-മാനസിക-പോഷക വളർച്ചക്കും സ്കൂളുകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കിന് പരിഹാരമായുമാണ് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ചത്.
അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും ഉയർന്ന വിലയാണ് സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ ബാധിച്ചത്. ഉച്ചഭക്ഷണ വിതരണം തുടരുന്നതിന് സാന്പത്തിക പ്രതിസന്ധിയുള്ളതിനാൽ പ്രോജക്ട് അലവൻസ് വർധിപ്പിക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു.
കേരളത്തിൽ 12,327 വിദ്യാലയങ്ങളിലായി 26,54,807 വിദ്യാർഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. അതേസമയം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുറ്റമറ്റതാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും അധികൃതർ നടപടി സ്വീകരിക്കുന്പോൾ, ഒരു കുട്ടിക്ക് ഏഴോ എട്ടോ രൂപ എന്ന പരിമിതമായ തുകയിൽ പദ്ധതി എങ്ങനെ മുന്നോട്ടു പോകുമെന്നാണ് പദ്ധതിയുടെ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട പ്രധാനാധ്യാപകരുടെ ചോദ്യം. 10,000 രൂപയ്ക്കു മുകളിൽ നഷ്ടം സംഭവിക്കുന്ന സ്കൂളുകളുണ്ട്. വർഷങ്ങളായി നിരക്ക് വർധിപ്പിക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.
സർക്കാർ ഫണ്ട് അപര്യാപ്തം; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകർക്കു തലവേദനയാകുന്നു
01:13 AM Aug 10, 2022 | Deepika.com