തിരുവനന്തപുരം: സർക്കാരുമായി ഉടക്കി നിൽക്കുന്ന ഗവർണർ ഒപ്പിടാതിരുന്നതോടെ, ലോകായുക്തയ്ക്ക് അഴിമതിക്കെതിരേ വിധി പ്രസ്താവിക്കാനുള്ള അധികാരം അടക്കമുള്ള 11 ഓർഡിനൻസുകൾ അസാധുവായി. ഓർഡിനൻസ് അസാധുവായതിനു പിന്നാലെ ലോകായുക്തയ്ക്ക് അഴിമതി തടയുന്നതിനുള്ള അധികാരം പുനഃസ്ഥാപിച്ചു കിട്ടും.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും എതിരേയുള്ള പരാതികൾ ലോകായുക്തയുടെ പരിഗണനയിലുണ്ട്. ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി സർവകലാശാലാ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നടപടിയുമായി തത്കാലം മുന്നോട്ടു പോകേണ്ടതില്ലെന്നാണു സർക്കാർ നിലപാട്. അങ്ങനെയെങ്കിൽ അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരാനായി തയാറാക്കിയ ഓർഡിനൻസിന്റെ കരട് തത്കാലം പുറത്തെടുക്കില്ല.
11നു രാത്രിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിട്ടാൽ സേവിംഗ്സ് ക്ലോസ് അനുസരിച്ചു ഇവയ്ക്കു മുൻകാല പ്രാബല്യം ലഭിക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.
എന്നാൽ, നിശ്ചിത സമയപരിധിക്കകം ഗവർണർ ഒപ്പിട്ടാൽ മാത്രമേ ഇതു ലഭിക്കുകയുള്ളു. കഴിഞ്ഞ 28നു മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസുകൾ 29നു രാജ്ഭവനിൽ എത്തിച്ചെങ്കിലും ഗവർണർ ഇതിൽ വിശദ പരിശോധന നടത്തിയിട്ടില്ല.
ഓർഡിനൻസുകൾ കൂട്ടത്തോടെ പുതുക്കേണ്ട സാഹചര്യം ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി ധരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും എത്താത്തതിലെ പ്രതിഷേധവും കഴിഞ്ഞ ദിവസം അനുരഞ്ജനത്തിനായി എത്തിയ ചീഫ് സെക്രട്ടറിയെ ഗവർണർ ധരിപ്പിച്ചു.
നിയമസഭാ സമ്മേളനം തുടങ്ങി 42 ദിവസത്തിനുള്ളിൽ ഓർഡിനൻസുകൾ പുനർവിളംബരം ചെയ്തില്ലെങ്കിൽ ഇവ അസാധുവാകുമെന്നാണു ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അർധരാത്രിയോടെ ഓർഡിനൻസുകൾ അസാധുവായത്.
കാലാവധി അവസാനിച്ച ഓർഡിനൻസുകൾ
1. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ്.
2. കേരള മാരിടൈം ബോർഡ് ഭേദഗതി
3. തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഭേദഗതി
4.പിഎസ്സി കമ്മീഷൻ ഭേദഗതി
5. കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചു നൽകലും ഭേദഗതി (ഏഴുതവണ പുതുക്കി)
6. വ്യവസായ വികസനവും വ്യവസായ ഏകജാലക ബോർഡും
7. കേരള പൊതുമേഖലാ നിയമന ബോർഡ്
8. കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ്
9. കേരള ജ്വല്ലറി വർക്കേഴ്സ് ക്ഷേമനിധി ബോർഡ്
10. ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രീ ഫീഡ് നിയമഭേദഗതി
11. കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി
ലോകായുക്തയ്ക്കു മുന്നിലുള്ളത് മുഖ്യമന്ത്രിക്കും ജലീലിനും എതിരേയുള്ള പരാതി
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായതോടെ അഴിമതിക്കെതിരേ വിധി പറയാനുള്ള ലോകായുക്തയുടെ അവകാശം പുനഃസ്ഥാപിച്ചു കിട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തി, മുഖ്യമന്ത്രി അദ്ദേഹത്തിനും മറ്റ് മന്ത്രിമാർക്കും, സിപിഎം സംസ്ഥാന സെക്രട്ടറിക്കും താത്പര്യമുള്ളവർക്കുംവേണ്ടി ദുർവിനിയോഗം നടത്തിയെന്ന ഹർജി ലോകായുക്തയുടെ പരിഗണനയിലാണ്.
കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥനായ ആർ.എസ്. ശശികുമാറാണ് ഇതു സംബന്ധിച്ച ഹർജി നൽകിയത്. മുൻ മന്ത്രി ജലീൽ യുഎഇ കോണ്സുലേറ്റ് മുഖേന ഭക്ഷണകിറ്റുകൾ വിതരണം ചെയ്തതിൽ സ്വജനപക്ഷപാതം നടത്തിയെന്ന് ആരോപിച്ചുള്ള ഹർജിയും ലോകായുക്തയുടെ പരിഗണനയിലുണ്ട്.
ഗവർണർ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി അടക്കം 11 ഓർഡിനൻസുകൾ അസാധുവായി
02:06 AM Aug 09, 2022 | Deepika.com