കൊച്ചി: കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കരിദിനമായി ആചരിച്ചു കര്‍ഷകര്‍ പ്രതിഷേധിക്കുമെന്നും കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ കര്‍ഷകസംഘടനകളും കരിദിനപ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ഥിച്ചു. ബഫര്‍സോണ്‍, പരിസ്ഥിതിലോല വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് ജനവിരുദ്ധ സമീപനമാണ്. ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന കൃഷിമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനം സ്വയം അപഹാസ്യം ഏറ്റുവാങ്ങും. ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന കര്‍ഷകദിനത്തില്‍ ആത്മാഭിമാനമുള്ള കര്‍ഷകര്‍ പങ്കെടുക്കരുത്.
കൊച്ചിയിൽ ചേര്‍ന്ന സംസ്ഥാന നേതൃസമ്മേളനത്തില്‍ ചെയര്മാന് അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ കാര്‍ഷിക വിഷയാവതരണം നടത്തി. ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ബിജു ദേശീയതല കര്‍ഷക പ്രക്ഷോഭങ്ങള്‍ വിശദീകരിച്ചു.
കര്‍ഷകദിനാചരണം ബഹിഷ്കരിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ്
01:09 AM Aug 09, 2022 | Deepika.com