കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം.
എല്ലാക്കാലവും പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിനു കടകവിരുദ്ധമാണു മേയറുടെ നടപടിയെന്നും സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല ഇതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്തു സംസാരിച്ച നിലപാട് ശരിയായില്ലെന്നു സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
കോഴിക്കോട് ചിന്മയ വിദ്യാലയത്തിലാണു ഞായറാഴ്ച മാതൃസമ്മേളനം ഒരുക്കിയിരുന്നത്. ശ്രീകൃഷ്ണപ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണു മേയര്‍ വേദിയിലെത്തിയിരുന്നത്. കേരളത്തിലെ ശിശുപരിപാലനത്തെ കുറ്റപ്പെടുത്തിയ മേയര്‍, ഉത്തരേന്ത്യയിലാണു കുട്ടികളെ നന്നായി നോക്കുന്നതെന്നു പറഞ്ഞിരുന്നു. ശ്രീകൃഷ്ണരൂപം മനസില്‍ ഉണ്ടാകണമെന്നും പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉള്‍ക്കൊള്ളണമെന്നും മേയര്‍ വേദിയില്‍ വ്യക്തമാക്കിയിരുന്നു. ഉണ്ണിക്കണ്ണനോടു ഭക്തിയുണ്ടായാല്‍ ഒരിക്കലും കുട്ടികളോടു നമ്മള് ദേഷ്യപ്പെടില്ലെന്നും അവര്‍ പറഞ്ഞു.
സിപിഎം പ്രതിനിധിയായ മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിക്ക് എത്തിയതു വിവാദമായതോടെ മേയര്‍ വിശദീകരണവുമായി എത്തി. മുമ്പും ഇത്തരം വേദികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതില്‍ വര്‍ഗീയമായി ഒന്നും കണ്ടിട്ടില്ലെന്നും മേയര്‍ പറഞ്ഞു.
മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചതിനാലാണു പരിപാടിക്കു പോയത്. മാതൃസമ്മേളനത്തില്‍ ശിശു പരിപാലനത്തെക്കുറിച്ചാണു സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്നു തോന്നിയില്ല. ബാലഗോകുലം ആര്‍എസ്എസിന്റെ പോഷകസംഘടനയാണെന്നു വിചാരിച്ചിട്ടില്ല. കുട്ടികളെ ഉണ്ണിക്കണ്ണനെപോലെ കാണണമെന്നാണു ഞാന്‍ പറഞ്ഞത്. വര്‍ഗീയമായ പരിപാടികളില്‍ പോകുന്നതിനുമാത്രമാണു പാര്ട്ടിവിലക്കുള്ളത്. ഇതു വര്‍ഗീയ പരിപാടിയായി തോന്നിയിട്ടില്ല. അതിനാല്‍ പാര്‍ട്ടിയുടെ അനുമതിയും വാങ്ങിയിട്ടില്ല. എല്ലാ കുട്ടികളെയും ഒരുപോലെ കാണുക എന്നതാണ് എന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്. കേരളത്തിലെ ശിശുപരിപാലനത്തെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. നല്ല പാരന്റിംഗ് എന്നു മാത്രമാണ് ഉദ്ദേശിച്ചത്. രാമനും കൃഷ്ണനും മതത്തിന്റെ പ്രതീകങ്ങളല്ല. അതൊരു സംസ്കരത്തിന്റേതാണ്- ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
മേയറുടെ വിശദീകരണം മാധ്യമങ്ങളില്‍ വന്നതോടെയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പുറത്തുവന്നത്. മേയര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
ആർഎസ്എസ് വേദിയിൽ മേയര്‍; തള്ളിപ്പറഞ്ഞ് സിപിഎം
01:09 AM Aug 09, 2022 | Deepika.com