കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത (എന്‍എച്ച് 544) നിര്‍മാണത്തില്‍ അഴിമതി നടന്നതായി സിബിഐ കുറ്റപത്രം. മാനദണ്ഡങ്ങള്‍ പാലിക്കാതെയും മോശം നിലവാരത്തിലുമാണ് റോഡ് നിര്‍മിച്ചിട്ടുള്ളതെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനും ദേശീയപാത ഉദ്യോഗസ്ഥര്‍ക്കും എതിരേയാണ് അന്വേഷണ സംഘം രണ്ടാഴ്ച മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. 2006-12ല്‍ ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നിര്‍മാണത്തില്‍ അഴിമതി നടന്നതായാണ് ആരോപണം.
റോഡിന്റെ ടാറിംഗില്‍ ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 22.5 സെന്റിമീറ്റര്‍ കനത്തില്‍ ടാറിംഗ് ചെയ്യേണ്ടിടത്ത് 17 മുതല്‍ 18 സെന്റിമീറ്റര്‍ മാത്രമാണ് പലയിടത്തും കനം. റോഡിന്റെ സര്‍വീസ് റോഡ് നിര്‍മാണത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദേശീയപാതാ അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ അഴിമതി കണ്ടെത്തിയെങ്കിലും ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
ദേശീയപാതയില്‍ നെടുമ്പാശേരിക്കു സമീപം കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തിലാണ് കരാര്‍ കമ്പനിക്കെതിരേ കേസെടുത്തിരുന്നത്. അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കേസെടുത്തത്.
ഈ കേസില്‍ ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കാത്തതില്‍ പോലീസിനെതിരേ യുവാവിന്റെ കുടുംബം രംഗത്തെത്തി. ദേശീയപാത അധികൃതരാണ് മകന്റെ മരണത്തിന് കാരണമെന്നും ഉദ്യോഗസ്ഥരെയും കരാര്‍ കമ്പനിയെയും പ്രതിചേര്‍ക്കാത്തത് ദുരൂഹമാണെന്നും മരിച്ച സനുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. ദേശീയപാതയിലെ കുഴിയില്‍ വീണുള്ള മരണത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയിട്ടുണ്ട്.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത: നിര്‍മാണത്തിൽ അഴിമതി നടന്നെന്ന് സിബിഐ കുറ്റപത്രം
12:39 AM Aug 09, 2022 | Deepika.com