നിശാന്ത് ഘോഷ്
കണ്ണൂർ: ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു കുഞ്ഞനന്തൻ നായരെന്ന ബർലിൻ. ബ്ലിറ്റ്സ് വാരികയിലൂടെയാണു ബർലിന്റെ മികച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുവന്നത്.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രണ്ടു തവണ മരണത്തിന്റെ വക്കിൽനിന്നു ബർലിൻ തന്റെ എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ വഴി രക്ഷപ്പെടുത്തിയിട്ടുണ്ട്. 1985 മാർച്ച് ഒൻപതിന്റെ ബ്ലിറ്റ്സ് വാരിക യൂറോപ്യൻ ലേഖകനായ കുഞ്ഞനന്തൻ നായരുടെ കവർ സ്റ്റോറിയോടെ പുറത്തിറങ്ങിയപ്പോൾ ലോകം മുഴുവൻ ഞെട്ടി.
"പ്ലോട്ട് ടു പിഎം ഇൻ പാരീസ്' എന്ന പേരിലുള്ള ഒരു ഗൂഢാലോചനയുടെ കവർ സ്റ്റോറിയുമായിയാണ് ആ ലക്കം ബ്ലിറ്റ്സ് പുറത്തിറങ്ങിയത്. രാജീവ് ഗാന്ധിയെ പാരീസിൽ വധിക്കാൻ ഖലിസ്ഥാൻ വാദികൾ പദ്ധതി തയാറാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ട് ഇതിലൂടെ പുറത്തുവന്നു. പാരീസിൽ ഇന്ത്യൻ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യാനായി രാജീവ് എത്തുന്പോൾ സമ്മേളനവേദിയായ ഈഫൽ ടവറിൽവച്ച് വധിക്കാനുള്ള ഭീകരരുടെ തീരുമാനമാണു കുഞ്ഞനന്തൻ നായർക്കു ചോർന്നുകിട്ടിയത്.
വാർത്ത പുറത്തുവന്നതോടെ ഫ്രഞ്ച് സർക്കാർ വേദി മാറ്റുകയും അന്വേഷണത്തിൽ രണ്ടു സിക്കുകാർ ഉൾപ്പെടെയുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനാ നീക്കത്തിന്റെ വിവരം കിട്ടിയിട്ടും ഇന്ത്യയിലെ ഒരു രഹസ്യാന്വേഷണ ഏജൻസി പൂഴ്ത്തിവച്ചതായിരുന്നു മറ്റൊരിക്കലുള്ള സ്കൂപ്പ്. ഈ റിപ്പോർട്ടാകട്ടെ പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവയ്ക്കുകയും ചെയ്തു.
1987ൽ നടന്ന മറ്റൊരു രാജീവ് ഗാന്ധി വധശ്രമ ഗൂഢാലോചനയും പുറം ലോകത്തെ അറിയിച്ചത് ബർലിൻ തന്നെയായിരുന്നു. സോണിയഗാന്ധിയുടെ പിതാവിന്റെ മരണാനന്തര ചടങ്ങിനു പോകുകയായിരുന്ന രാജീവിനെ വധിക്കാനുള്ള അമേരിക്കൻ ചാരസംഘടനയായ സിഐഎ യുടെ ശ്രമമായിരുന്നു ബ്ലിറ്റ്സിലൂടെ തകർത്തെറിഞ്ഞത്. റോം ഇന്റർനാഷണൽ എയർപോർട്ടിൽ പ്രത്യേക വിമാനത്തിൽ എത്തി മിലാനിലേക്കുള്ള വിമാനത്തിൽ മാറിക്കയറാൻ നടന്നുപോകുന്നതിനിടെ വിമാനത്താവളത്തിൽ വച്ച് രാജീവിനെ ട്രക്കിടിച്ചു വധിക്കാനായിരുന്നു സിഐഎ നീക്കം. ഇതിനായി പാക്കിസ്ഥാൻ പൗരനായ ഒരു ഡ്രൈവറെയും ചുമതലപ്പെടുത്തി. റിപ്പോർട്ട് പുറത്തു വന്നതോടെ സുരക്ഷ കർശനമാക്കിയതിനാലായിരുന്നു രാജീവ് രക്ഷപെട്ടത്.
എയർ ഇന്ത്യയുടെ "കനിഷ്ക' വിമാനം കാനഡയിൽനിന്നു ഡൽഹിയിലേക്കുള്ള പറക്കലിനിടെ അറ്റ്ലാന്റിക്കിൽ തകർന്നു വീണതിന്റെ ചുരുളഴിച്ചതിന്റെ ക്രെഡിറ്റും ബർലിനവകാശപ്പെട്ടതാണ്. രാജീവിനെ പാരീസിൽ വച്ചു വധിക്കാനാകാത്തതിലുള്ള തീവ്രവാദികളുടെ പ്രതികാരമാണ് വിമാനാപകടത്തിനു പിന്നിലെന്നായിരുന്നു കണ്ടെത്തൽ.
1961ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിർദേശാനുസരണം പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി ബർലിനിലെത്തിയ കുഞ്ഞനന്തൻ നായർ 1964ൽ പാർട്ടി പിളർന്നതോടെ സിപിഎമ്മിനൊപ്പം നിന്നു.ഇതോടെ സിപിഐയിൽനിന്നു പുറത്താക്കിയതായി സിപിഐ ഇന്ത്യാ ഘടകം ബർലിനിലെ അധികൃതരെ അറിയിക്കുകയും അതുവരെ പ്രവർത്തിച്ചിരുന്ന "ന്യൂ ഏജ്' പത്രത്തിന്റെ അക്രഡിറ്റേഷൻ കുഞ്ഞനന്തൻ നായർക്ക് നിഷേധിക്കുകയും ചെയ്തു. നാട്ടിലേക്കു തിരിക്കാൻ ആലോചിക്കുന്നതിനിടെ ജ്യോതിബസുവും ഇഎംഎസും ഒപ്പിട്ട പുതിയ അക്രഡിറ്റേഷൻ കുഞ്ഞനന്തൻ നായർക്കു ലഭിച്ചതിനെത്തുടർന്നാണു വീണ്ടും ബർലിനിൽ തങ്ങിയത്.
1961 മുതൽ 94 വരെ ബർലിനിൽ പത്രപ്രവർത്തകനായിരുന്ന കാലത്ത് ലോകത്തിലെ നിരവധി ഇടതുപക്ഷ പ്രസിദ്ധീകരണങ്ങൾക്കു വാർത്തകളും ലേഖനങ്ങളും നല്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബർലിൻ അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങളുള്ള അപൂർവം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
അമേരിക്കൻ സാമ്രാജ്യത്വം സിഐഎയെ ഉപയോഗിച്ചു നടത്തുന്ന ഗൂഢാലോചനകളും അട്ടിമറികളെയും കുറിച്ചു പ്രതിപാദിക്കുന്ന "ഡെവിൾ ആൻഡ് ഹിസ് ഡാർട്ട്' എന്ന പുസ്തകം ഇതിൽ പ്രധാനമാണ്. നിരവധി ഭാഷകളിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിന്റെ റോയൽറ്റിയായി പത്തു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. എന്നാൽ തനിക്കവകാശപ്പെട്ട റോയൽറ്റി തുക സ്വന്തമാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിന് പകരം ഫിദൽ കാസ്ട്രോയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സാമ്രാജ്യത്വ വിരുദ്ധ സാർവദേശീയ നിധിക്കു സംഭാവന ചെയ്യുകയായിരുന്നു ഈ കമ്യൂണിസ്റ്റുകാരൻ. സിപിഎമ്മിൽ വിഭാഗീയത കത്തി നിന്നപ്പോൾ വി.എസ്. അച്യതാനന്ദനൊപ്പം നിലയുറപ്പിച്ചു. "പൊളിച്ചെഴുത്ത്' എന്ന ആത്മകഥയുടെ ഒന്നാം പതിപ്പിൽ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചെങ്കിലും പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ഈ വിമർശനം നീക്കം ചെയ്തു.
1938ൽ കല്യാശേരിയിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ പ്രഥമ താലൂക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണു കമ്യൂണിസ്റ്റ് പ്രവർത്തനത്തിൽ ബർലിൻ സജീവമാകുന്നത്. വിദ്യാർഥിയായിരിക്കെ തന്നെ കർഷക- കമ്യൂണിസ്റ്റു പ്രസ്ഥാനവുമായി ബന്ധപെട്ടു പ്രവർത്തിച്ചു. 1957ൽ കേരളത്തിൽ ഇ.എംഎസ് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് ഇഎംഎസിന്റെനിർദേശാനുസരണം കേരളത്തിലേക്കു തിരിച്ചു വരികയായിരുന്നു.
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
12:39 AM Aug 09, 2022 | Deepika.com