തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേയുള്ള പരാതി പരിഗണനയിലിരിക്കെഅഴിമതി തടയുന്നതിനുള്ള സംവിധാനമായ ലോകായുക്തയുടെ ചിറകരിഞ്ഞ ഭേദഗതി ഓർഡിനൻസ് അടക്കമുള്ളവ പുതുക്കിയിറക്കാനുള്ള ഫയലിൽ ഒപ്പുവയ്ക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ലോകായുക്തയുടെ ചിറകരിഞ്ഞ ഓർഡിനൻസ് പുനർവിളംബരം ചെയ്യാനുള്ള സർക്കാർ നിർദേശത്തിൽ ഗവർണർ ഇന്നും ഒപ്പുവയ്ക്കാതിരുന്നാൽ ഭേദഗതി ഓർഡിനൻസ് അസാധുവാകും. ഇതോടെ ലോകായുക്തയ്ക്ക് അഴിമതി തടയുന്നതിനുള്ള അധികാരം പുനഃസ്ഥാപിച്ചു കിട്ടും. മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കുമെതിരേയുള്ള പരാതികൾ ലോകായുക്തയുടെ പരിഗണനയിലുണ്ട്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാനുള്ള മന്ത്രിസഭാ നിർദേശമുൾപ്പെടുന്ന ഫയലിലാണു ഗവർണർ ഇതുവരെ ഒപ്പുവയ്ക്കാത്തത്. നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം 42 ദിവസത്തിനുള്ളിൽ ഓർഡിനൻസുകൾ പുനർവിളംബരം ചെയ്തില്ലെങ്കിൽ ഇവ അസാധുവാകും.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഏറെ വിവാദങ്ങൾക്കൊടുവിൽ സർക്കാർ അംഗീകരിച്ചു വിജ്ഞാപനമിറക്കിയത്. അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത വിധിയുണ്ടായാലും ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ അപ്പീൽ പരിഗണിക്കാൻ കഴിയുമെന്നും വിധി നടപ്പാക്കുന്നതിൽ അന്തിമാധികാരം സർക്കാരിനാണെന്നുമായിരുന്നു ഭേദഗതി.
ഫയൽ തള്ളുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്ന നടപടി ഗവർണർ സ്വീകരിച്ചിട്ടില്ല. അതേസമയം ഓർഡിനൻസുകൾ പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ ഒരു തവണകൂടി ഗവർണർക്കു സമർപ്പിച്ചാൽ ഗവർണർക്ക് അംഗീകരിക്കേണ്ടി വരും. പുതുക്കിയെത്തുന്ന ഫയലിൽ 11 ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാനുള്ള നിർദേശം ഒരിക്കൽകൂടി സമർപ്പിച്ചാൽ ഗവർണർക്ക് നടപടിയെടുക്കേണ്ടി വരും.
ബില്ലായി കൊണ്ടുവരുന്നതും സർക്കാർ പരിഗണിക്കുന്നു
ഓർഡിനൻസുകൾ പുതുക്കി നൽകുന്നതിൽ ഗവർണർ തീരുമാനമെടുക്കാതിരുന്നതോടെ അനുരഞ്ജന ചർച്ചകളും സജീവമായി. ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിലായിരുന്ന സാഹചര്യത്തിൽ മധ്യസ്ഥരെ ഉപയോഗിച്ചുള്ള ചില ചർച്ചകൾ ഡൽഹിയിൽ നടന്നതായാണു സൂചന.
ഇരുവരും തമ്മിൽ ധാരണയിൽ എത്തിയാൽ ഓർഡിനൻസുകൾ മുൻകാല പ്രാബല്യത്തോടെ ഒപ്പിട്ടു നൽകാനുള്ള സാധ്യതയുമുണ്ട്. അല്ലെങ്കിൽ ഓർഡിനൻസുകൾക്കു പകരമുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്നതും സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്. 11നു ശേഷമേ ഗവർണർ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളു.
ലോകായുക്തയുടെ ഭാവി ഇന്നറിയാം!
02:59 AM Aug 08, 2022 | Deepika.com