അടിമാലി: കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു വലിയ ശബ്ദത്തോടെ മലമുകളിൽനിന്നു കൂടുതലായി മണ്ണും ചെളിയും ഒഴുകിയെത്തിയത്.
മണ്ണും ചെളിയും വീണ്ടും ഇരച്ചെത്തിയതോടെ പുതുക്കടി ഡിവിഷനിലെ ഫീൽഡ് ഓഫീസറുടെ വീട് ഭാഗികമായി തകർന്നു. ആദ്യം ഉരുൾപൊട്ടിയപ്പോൾ ഈ വീടിന്റെ മുറ്റം വരെ മണ്ണും ചെളിയും എത്തിയിരുന്നു. കൃഷികൾക്കും നാശമുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. ആദ്യ ഉരുൾപൊട്ടലിൽ മുകളിൽനിന്ന് ഒഴുകിയെത്തിയ ചെളിയും വലിയ പാറക്കല്ലുകളും റോഡിൽ വന്ന ശേഷം ഗതിമാറി ഒഴുകിയതാണ് അതിനു താഴെ താമസിച്ചിരുന്ന ലയങ്ങളിലെ ജനങ്ങൾക്കു രക്ഷയായി മാറിയത്. അല്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നു.
മൂന്നാറിനെ വിറപ്പിച്ചു രണ്ടാമതും ഉരുൾപൊട്ടൽ
02:59 AM Aug 08, 2022 | Deepika.com