കൊച്ചി: നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിന്റെ കുടുംബത്തിന് ദേശീയപാത അഥോറിറ്റിയും സംസ്ഥാന സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും കേന്ദ്രമന്ത്രിമാരെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചില്ലെന്ന് പറഞ്ഞതിലൂടെ സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടിട്ട് പ്രതിപക്ഷ നേതാവിനു മറുപടിയുമായി വരരുതെന്നും അദ്ദേഹം പറഞ്ഞു. ഹാഷിമിന്റെ മാഞ്ഞാലിയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എംഎല്‍എ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. എന്തു ചെയ്താലും കുഴപ്പമില്ലെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. യഥാര്‍ഥ പ്രശ്നത്തില്‍ നിന്നു വഴി തിരിക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിക്കുന്നത്. പ്രീ മണ്‍സൂണ്‍ പ്രവൃത്തികൾ കേരളത്തില്‍ ഒരിടത്തും നടന്നിട്ടില്ല. പുതുതായി രൂപീകരിച്ച മെയിന്റനന്‍സ് വിഭാഗവും പിഡബ്ല്യുഡിയും തമ്മിലുള്ള തര്‍ക്കമാണ് ഇതിനു കാരണം.
ദേശീയപാത അഥോറിറ്റിക്ക് കൈമാറിയ റോഡുകളില്‍ കേന്ദ്രസര്‍ക്കാരും അറ്റകുറ്റപ്പണി നടത്തുന്നില്ല. അതിനാലാണ് ടോള്‍ പിരിക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെട്ടത്. കുഴി അടയ്ക്കാന്‍ തയാറാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ടോള്‍ പിരിക്കുന്നത്. ഇക്കാര്യം കളക്ടര്‍മാരുമായി സംസാരിച്ചു. നോട്ടീസ് നല്‍കിയിട്ടും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് എറണാകുളം കളക്ടര്‍ അറിയിച്ചതായും സതീശന് പറഞ്ഞു.
നെടുന്പാശേരിയിലെ അപകട മരണം : ഹാഷിമിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന് വി.ഡി. സതീശന്
12:39 AM Aug 08, 2022 | Deepika.com