അടിമാലി : പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിൽ കുണ്ടള പുതുക്കടിൽ ഡിവിഷനിൽ വെള്ളിയാഴ്ച രാത്രി ഉരുൾ പൊട്ടി. തലനാരിഴയ്ക്കു രക്ഷപ്പെട്ടത് 450 ജീവനുകൾ.
500 അടി മുകളിൽനിന്ന് ഉരുൾ പൊട്ടിയെങ്കിലും മണ്ണും വെള്ളവും മൂന്നാർ വട്ടവട അന്തർദേശീയപാതയിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മണ്ണും വൻപാറക്കല്ലും വെള്ളവും റോഡിൽ ഗതിമാറി ഒഴുകി. ഗണപതി ക്ഷേത്രവും രണ്ട് ചായക്കടകളും മണ്ണിനടിയിലായി.
രാത്രി 11.30 നായിരുന്നു ഉരുൾപൊട്ടൽ. വട്ടവട, ടോപ്പ് സ്റ്റേഷനിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്ന റോഡ് മണ്ണും കല്ലും മൂടിയ നിലയിലാണ്.
കോട്ടയത്ത് വാഹനം നന്നാക്കാൻ പോയി തിരികെ വരികയായിരുന്ന വട്ടവട സ്വദേശികളാണ് ദുരന്തവിവരം നാട്ടുകാരെ അറിയിച്ചത്. ലയത്തിലെ മുഴുവൻ താമസക്കാരെയും സമീപത്തെ ബന്ധുവീട്ടിലും കുണ്ടള എൽപി സ്കൂൾ, ചെണ്ടുവരെ ഹൈസ്കൂൾ എന്നിവിടങ്ങളിലും മാറ്റിപ്പാർപ്പിച്ചു.
പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ വീണ്ടും ഉരുൾപൊട്ടൽ
02:17 AM Aug 07, 2022 | Deepika.com