തിരുവനന്തപുരം: നെടുന്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ദേശീയപാത അഥോറിറ്റിക്കെതിരേ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ദേശീയപാതയിലെ കുഴികൾക്ക് പൂർണ ഉത്തരവാദി കരാറുകാരാണ്. ഇത്തരത്തിലുള്ള കരാറുകാർക്കെതിരേ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. അതുപോലെ കേന്ദ്രവും ചെയ്യണം. എന്തിനാണ് കേന്ദ്രം കരാറുകാരെ ഭയപ്പെടുന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
ദേശീയപാതയിലെ പ്രശ്നത്തിന് പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. അങ്ങനെ ചെയ്താൽ അതു ഫെഡറൽ തത്വങ്ങളുടെ ലംഘനമാവും. ഇത്തരം കരാറുകാരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തണം. നന്പറും പേരും സഹിതം പുറത്തുവിടാൻ തയാറാവണം. ഇത്തരക്കാരെ എന്തിനാണ് കേന്ദ്രം മറച്ചുവയ്ക്കുന്നത്.
അങ്കമാലിയിലുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ദേശീയപാതാ അഥോറിറ്റിയും കരാറുകാരനും പ്രതിയാവും. ഏതു വകുപ്പിന്റെ റോഡായാലും ഏതു സർക്കാരിന്റെ റോഡായാലും അപകടമുണ്ടാവാൻ പാടില്ല. കേരളത്തിൽ മൂന്ന് ലക്ഷം കിലോമീറ്റർ റോഡുണ്ട് അതിലൊന്നും കുഴിയോ അപകടങ്ങളോ ഉണ്ടാവാൻ പാടില്ല.
കേരളത്തിലെ 1781 കിലോമീറ്റർ റോഡ് ദേശീയ പാതാ അഥോറിറ്റിക്ക് കൈമാറിയിട്ടുള്ളതാണ്. കേരളത്തിൽ ഏറ്റവും തിരക്കുള്ള റോഡുകൾ കൂടിയാണിത്. ഇതിൽ പലതിലും ദേശീയപാതാ അഥോറിറ്റി ടോൾ പിരിക്കുന്നുണ്ട്. ഇപ്പോൾ അപകടമുണ്ടായ റോഡും അത്തരത്തിലുള്ളതാണ്.
കേന്ദ്രസർക്കാരിന് കീഴിലുള്ള വകുപ്പിൽ പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ നിയമപരമായ പ്രശ്നങ്ങളുണ്ട്. എന്നാൽ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കും. ഇതിനുള്ള നിർദേശം പൊതുമരാമത്ത് വകുപ്പു സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയിലെ കുഴികൾക്ക് ഉത്തരവാദി കരാറുകാരെന്ന് മന്ത്രി മുഹമ്മദ് റിയാസ്
02:08 AM Aug 07, 2022 | Deepika.com