തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. ധനവകുപ്പിൽ നിന്നും അടിയന്തരമായി കെഎസ്ആർടിസിക്ക് 20 കോടി രൂപ അനുവദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമായത്. എന്നാൽ പണം കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.
123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി വിവിധ ഇന്ധന കന്പനികൾക്കു നൽകാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ വിപണി വിലയ്ക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിക്കുകയും ചെയ്തു.
അതേസമയം ഡീസൽ പ്രതിസന്ധി രണ്ടാം ദിനത്തിലേക്കു കടന്നതോടെ ഓർഡിനറി സർവീസുകളെയും ദീർഘദൂര സർവീസുകളെയും ബാധിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കും തൃശൂരിലേക്കുമുള്ള ചില സർവീസുകളും മുടങ്ങിയതിനു പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു വിശദീകരണം തേടി. സിഎംഡി ബിജു പ്രഭാകറിൽ നിന്നാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു.
ഇന്നലെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ ഓടിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇന്ന് ഓർഡിനറി സർവീസുകൾ ഉണ്ടാകില്ലെന്നാണ് വിവരം.
ഡീസൽ പ്രതിസന്ധി: കെഎസ്ആർടിസിക്ക് 20 കോടി രൂപ അനുവദിച്ചു
02:08 AM Aug 07, 2022 | Deepika.com