മതിലകം (തൃശൂർ): പുഴയോരത്തുനിന്നു കുടുംബങ്ങളെ മതിലകത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ച എഐവൈഎഫ് നേതാക്കളെ ഡിവൈഎഫ്ഐ ഭാരവാഹികൾ മർദിച്ചതായി പരാതി.
സംഘർഷത്തിൽ ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിനു നേതൃത്വം നൽകിയിരുന്ന എഐവൈഎഫ് നേതാക്കൾക്കാണു മർദനമേറ്റത്.
എഐവൈഎഫ് മതിലകം മേഖല സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ കൂളിമുട്ടം പതിശേരി മോഹനൻ മകൻ അരുണ്‍ലാൽ (31), മേഖല പ്രസിഡന്റ് മതിലകം പടിഞ്ഞാറ് കാട്ടുപറമ്പിൽ അക്തർഷാ (27), പുതിയകാവ് പടിഞ്ഞാറ് മാങ്ങാപറമ്പിൽ ജലീൽ (30), സിപിഐ കിഴക്കുംപുറം ബ്രാഞ്ച് സെക്രട്ടറി മതിലകം കിഴക്കുംപുറം പള്ളത്ത് അസിക്നിൻ, ക്യാമ്പിലുണ്ടായിരുന്ന കിഴക്കുംപുറം കൈതാരത്ത് വിബീഷ് (36) എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. പരിക്കേറ്റ ഇവരെ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുഴയോരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന ജില്ലാ അധികൃതരുടെ നിർദേശത്തെ തുടർന്ന് കനോലി കനാലിനു സമീപത്തുള്ളവരെ മാറ്റുകയായിരുന്നു എഐവൈഎഫ് പ്രവർത്തകർ.
വീടുകളിൽ വെള്ളം കയറുന്നില്ലെന്നും ഇവരെ ക്യാമ്പിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നുമുള്ള നിലപാടിലായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ. ഇതിനെ എതിർത്ത എഐവൈ എഫ് പ്രവർത്തകരെ മർദിക്കുകയായിരുന്നുവെന്നു പറയുന്നു.
സംഘർഷത്തിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് തൈവളപ്പിൽ ശ്യാം, മതിലകം പള്ളിപ്പാട്ട് ഷോളി പി. ജോസഫ്, വലിയകത്ത് ഷുക്കൂർ എന്നിവർക്കും പരിക്കറ്റു. ഇവരും താലൂക്കാശുപത്രിയിൽ ചികത്സ തേടി.
മതിലകത്ത് ദുരിതാശ്വാസ ക്യാന്പിൽ സിപിഎം-സിപിഐ സംഘർഷം
01:04 AM Aug 07, 2022 | Deepika.com