പത്തനംതിട്ട: കെഎസ്ഇബിയുടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി - ആനത്തോട് സംഭരണിയില്‍ മുന്നറിയിപ്പുകളുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട്. സംഭരണിയുടെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, അടുത്ത 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്ററുമാണ്.
വെള്ളിയാഴ്ച ജലനിരപ്പ് 973.75 മീറ്ററിലെത്തിയപ്പോള്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ 974.75മീറ്ററിലെത്തിയതോടെ ഓറഞ്ച് അലര്‍ട്ടുമായി. 975.25 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
പിന്നീട് മുന്നറിയിപ്പുകള്‍ നല്കി റിസര്‍വോയറിലെ അധികജലം സ്പില്‍വേയിലൂടെ ഒഴുക്കിവിടും. മുന്‍കരുതലെന്ന നിലയില്‍ ഡാം സുരക്ഷാ അഥോറിറ്റിയുടെ ശിപാര്‍ശ പ്രകാരം നിയന്ത്രിത അളവിലായിരിക്കും വെള്ളം തുറന്നുവിടുക.
മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലുകള്‍ സ്വീകരിക്കുക. പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ മഴ കുറവായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾകൂടി പരിഗണിച്ചശേഷമാകും ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുകയെന്നും ഡാം സുരക്ഷ അഥോറിറ്റി അധികൃതർ പറഞ്ഞു.
പമ്പയില്‍ ബ്ലൂ അലര്‍ട്ട്
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ സംഭരണിയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ജലനിരപ്പ് 982 മീറ്ററിലെത്തിയപ്പോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇന്നലെ രാവിലെ 982.90 മീറ്ററില്‍ ജലനിരപ്പെത്തി. 983.50 മീറ്ററില്‍ ജലനിരപ്പ് എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 984.50 മീറ്ററിലെത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. മുന്‍കരുതലുകളുടെ ഭാഗമായി പിന്നീട് മുന്നറിയിപ്പുകള്‍ നല്കി ഷട്ടറുകള്‍ തുറക്കും.
കഴിഞ്ഞവര്‍ഷവും കക്കി, പമ്പ സംഭരണികള്‍ ഇത്തരത്തില്‍ തുറന്നിരുന്നു. പമ്പ നദിയിലൂടെയാകും ഈ വെള്ളം പുറത്തേക്ക് ഒഴുകുന്നത്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ സംഭരണികളില്‍ നിന്നുള്ള വെള്ളംകൂടി എത്തുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ വേണ്ടിവരും. ഇതനുസരിച്ച് പന്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കക്കി സംഭരണിയില്‍ ഓറഞ്ച് അലര്‍ട്ട്, നിയന്ത്രിത അളവില്‍ തുറന്നേക്കും
01:04 AM Aug 07, 2022 | Deepika.com