തിരുവനന്തപുരം: പോലീസിലെ ഫണ്ട് വകമാറ്റവുമായി ബന്ധപ്പെട്ടു മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ രക്ഷിക്കാനായി, ധനവകുപ്പിന്റെ നിർദേശം മറികടന്നുള്ള മന്ത്രിസഭാ തീരുമാനം വഴി സംസ്ഥാന ഖജനാവിനുണ്ടാകുന്നത് കോടികളുടെ നഷ്ടം. പോലീസിന്റെ ആധുനികവത്കരണ സ്കീമിൽപ്പെടുത്തി സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിർമിക്കാൻ അനുവദിച്ച 4.33 കോടി രൂപയാണു വകമാറ്റിയത്.
ഫണ്ട് വകമാറ്റിയതിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട ഫണ്ടുൾപ്പെടെ നഷ്ടമാകുന്ന അവസ്ഥയിലാണു ധനവകുപ്പ് എതിർപ്പുമായി രംഗത്തെത്തിയത്. പോലീസ് ഉന്നതരുടേത് കടുത്ത അച്ചടക്കമില്ലായ്മ യാണെന്നു ധനവകുപ്പ് ഫയലിൽ കുറിച്ചു. എന്നിട്ടും പോലീസ് മേധാവിക്ക് താക്കീതു മാത്രം നൽകി, മന്ത്രിസഭായോഗം തുക വകമാറ്റിയതിനെ സാധൂകരിക്കുകയായിരുന്നു. മുൻ ഡിജിപിയെ രക്ഷിക്കാനുള്ള സാധൂകരണം സംബന്ധിച്ച ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവന്നത് മുഖ്യമന്ത്രിയായിരുന്നു.
30 അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്സുകൾക്കാണ് പോലീസ് ആധുനികവത്കരണ സ്കീമിൽ പെടുത്തി തുക അനുവദിച്ചത്. ഇതാണ് പോലീസ് മേധാവിയുടെ ക്യാന്പ് ഓഫീസിനും സീനിയർ ഓഫീസർമാർക്കുള്ള രണ്ട് വില്ലകൾക്കും ഓഫീസുകൾക്കുമായി മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ വകമാറ്റിയത്. 4.33 കോടി മാത്രമല്ല നഷ്ടമായത്. 30 ക്വാർട്ടേഴ്സുകൾ വരുന്പോൾ 30 പോലീസുദ്യോഗസ്ഥർക്ക് വീട്ടുവാടക അലവൻസ് ഇനത്തിൽ ചെലവാകുന്ന തുക സർക്കാരിനു ലാഭിക്കാമായിരുന്നു.
അടിസ്ഥാനശന്പളത്തിന്റെ പത്ത് ശതമാനമാണ് വീട്ടുവാടക അലവൻസ്. ഈയിനത്തിൽ 30 പേർക്കു വീട്ടുവാടക നൽകുന്നതു വഴി പ്രതിമാസം ലക്ഷങ്ങളും വർഷംതോറും കോടികളുമാണു ഖജനാവിനു നഷ്ടമാകുന്നത്.
പോലീസ് ആധുനികവത്കരണ പദ്ധതിയിലെ പ്രോജക്ട് നിർദേശങ്ങൾ അംഗീകരിക്കേണ്ടത് സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയാണ്. അവരുടെ അനുമതിയോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി അംഗീകാരം വാങ്ങണം.
അംഗീകരിച്ച പദ്ധതികളേ നടപ്പാക്കാൻ അധികാരമുള്ളൂ. നടപ്പാക്കിയശേഷം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വക മാറ്റിയാൽ തുക ലഭിക്കില്ല. സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിക്കിടയിൽ ഇതിന്റെ ഭാരവും സംസ്ഥാന ഖജനാവ് പേറേണ്ടിവരുന്നതിനാലാണ് ധനവകുപ്പ് എതിർപ്പുമായി രംഗത്തെത്തിയത്.
പോലീസിലെ ഫണ്ട് വകമാറ്റം;ബെഹ്റയെ രക്ഷിക്കാനുള്ള മന്ത്രിസഭാ തീരുമാനം വഴി കോടികളുടെ നഷ്ടം
02:31 AM Aug 06, 2022 | Deepika.com