കോഴിക്കോട്: പന്തിരിക്കരയില്നിന്നു സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പോലീസ്. കഴിഞ്ഞ മാസം കൊയിലാണ്ടി കടപ്പുറത്തു കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്നു ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി.
നേരത്തേ മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന ധാരണയില്‍ മൃതദേഹം സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഇത് ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണു മരണം സ്ഥിരീകരിച്ചത്.
ഇര്ഷാദിന്റേതു കൊലപാതകമാണെന്നും സ്വര്‍ണക്കടത്തുസംഘമാണു കൊലയ്ക്കു പിന്നിലെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം ഇര്‍ഷാദിന്റേതാണെന്നു സ്ഥിരീകരിച്ചതോടെ കാണാതായ ദീപക്കിനായും അന്വേഷണം ആരംഭിച്ചു.
ബന്ധുക്കളില്‍ ചിലര്‍ക്കുണ്ടായ സംശയമാണ് ഡിഎന്‍എ പരിശോധനയിലേക്കു നീങ്ങിയത്. കൂടാതെ, ഇര്‍ഷാദ് തങ്ങളുടെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട് പുഴയില്‍ ചാടിയെന്ന് കേസില്‍ അറസ്റ്റിലായ പ്രതികളും മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 15-ന് പുറക്കാട്ടിരി പാലത്തിനു മുകളില്‍വച്ച് കാറില്‍നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണു പോലീസിനു ലഭിച്ച വിവരം. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്കു ചാടിയതായി നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.
ഈ സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷമാണു കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ജൂലൈ ആറിനാണ് ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയത്. പിന്നാലെ ഇക്കാര്യം ഇര്‍ഷാദിന്റെ ബന്ധുക്കളെ പ്രതികള്‍ അറിയിച്ചു.
വിദേശത്തുനിന്നു കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ചെന്നാരോപിച്ചാണു പ്രതികള്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇയാളെ മര്‍ദിച്ച ശേഷം കെട്ടിയിട്ട ചിത്രം കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
താമരശേരി സ്വദേശിയായ 916 നാസർ എന്ന വ്യക്തിയാണ് സൂത്രധാരൻ എന്നാണു പോലീസ് പറയുന്നത്. ഇയാൾ വിദേശത്താണ്. പിണറായി സ്വദേശി മുര്ഷിദാണു കേസിൽ ആദ്യം അറസ്റ്റിലായത്. ഇയാൾ നൽകിയ മൊഴിയനുസരിച്ചാണു ശേഷിച്ചവരെ പിടികൂടിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ട്വിസ്റ്റ്, ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍
കോഴിക്കോട്: തിക്കോടി കടപ്പുറത്തു കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയതെന്നു കരുതുന്ന ഇര്‍ഷാദിന്റേത് തന്നെയെന്നു സ്ഥിരീകരിച്ചതോടെ സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ട്വിസ്റ്റ്.
സ്വര്‍ണക്കടത്തുസംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തിനു മുകളില്‍വച്ച് കാറില്‍നിന്ന് ഇറങ്ങിയോടി പുഴയിലേക്ക് ചാടിയെന്ന് പ്രതികള്‍ നല്കിയ മൊഴി തുടക്കത്തില്‍ വിശ്വസിക്കാതിരുന്ന അന്വേഷണസംഘം പ്രദേശവാസികളില്നിന്നുള്പ്പെടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് നിഗമനത്തിലേക്ക് എത്തിയത്.
അതേസമയം, മര്‍ദനം സഹിക്കാന്‍ വഴിയാതെ കാറില്‍നിന്ന് ഇര്‍ഷാദ് ചാടിയിറങ്ങി പുഴയിലേക്കു ചാടുകയായിരുന്നോ, കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാണോ എന്ന സംശയം ദൂരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. ഇതു ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍നിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്.
കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്കു ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാർ വേഗത്തില്‍ വിട്ടുപോയെന്നുമാണു നാട്ടുകാര്‍ നല്കിയ വിവരം. പ്രതികള്‍ ഇര്‍ഷാദിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എങ്ങനെ അയച്ചു, എത്രകാലം തടവില്‍ വച്ചു തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കണമെങ്കില്‍ കൂടുതല്‍ പേരെക്കൂടി പിടികൂടാനുണ്ടെന്നാണു പോലീസ് പറയുന്നത്. കേസ് വഴിത്തിരിവില്‍ എത്തിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടതായി പോലീസ്
02:31 AM Aug 06, 2022 | Deepika.com