എം. പ്രേംകുമാർ
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ രാജി വേഗത്തിലാക്കിയതു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശക്തമായ ഇടപെടൽ മൂലം. മന്ത്രിയുടെ പരാമർശം കേവലം നാക്കു പിഴയായി കാണാനാകില്ലെന്നും ഉചിതമായ നടപടി വേണമെന്നും സീതാറാം യെച്ചുരി സിപിഎം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തീരുമാനം വൈകിക്കുന്ന പാർട്ടി കേരള ഘടകത്തിന്റെ നടപടിക്കെതിരേ ദേശീയ മാധ്യമങ്ങൾ ചർച്ച ഉയർത്തിക്കൊണ്ടുവന്നതു സിപിഎം കേന്ദ്ര നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണു സംഭവത്തിന്റെ ഗൗരവം മനസിലാക്കി മന്ത്രിയോടു രാജി ആവശ്യപ്പെടാൻ യെച്ചൂരി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നിർദേശം നൽകിയത്.
സീതാറാം യെച്ചൂരിയുടെ നിർദേശം വന്നയുടൻ കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനോടും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനോടും പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അറിയിച്ചു. ഉടൻ തന്നെ മന്ത്രി സജി ചെറിയാനോടു രാജിവയ്ക്കാൻ മുഖ്യമന്ത്രിതന്നെ നിർദേശം നൽകി. രാജി വിവരം അറിയിക്കാനുള്ള പത്രസമ്മേളനത്തിൽ പറയേണ്ട കാര്യങ്ങളെ സംബന്ധിച്ചും കോടിയേരി നിർദേശം നൽകി.
അതുകൊണ്ടാണ് മന്ത്രി തന്റെ രാജിക്കാര്യം എഴുതി വായിച്ചതും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാതെ പെട്ടെന്നു വസതിയിലേക്കു പോയതും. ഇന്നലെ രാവിലെ ചേർന്ന സിപിഎം അവയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രി തത്കാലം രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനമാണ് ഉണ്ടായത്. ഇതിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും കാരണമാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണു ഡൽഹിയിൽ സീതാറാം യെച്ചൂരി മന്ത്രിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കേരള നേതാക്കൾ കൈക്കൊള്ളുമെന്ന് അറിയിച്ചത്. ഡൽഹിയിലും ഇന്നലെ അവയിലബിൾ പോളിറ്റ് ബ്യൂറോ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പ്രകാശ് കാരാട്ട് അടക്കമുള്ള പിബി അംഗങ്ങൾ മന്ത്രി രാജിവയ്ക്കുന്നതാണു വിവാദങ്ങൾ അവസാനിപ്പിക്കാൻ നല്ലതെന്ന അഭിപ്രായക്കാരായിരുന്നു. കേന്ദ്രസർക്കാർ ഭരണഘടന അട്ടിമറിക്കുന്നുവെന്ന ശക്തമായ പ്രചാരണമാണു ദേശീയ തലത്തിൽ സിപിഎം സംഘടിപ്പിച്ചുവരുന്നത്.
അങ്ങനെയൊരു സാഹചര്യത്തിൽ പാർട്ടി അധികാരത്തിലുള്ള കേരളത്തിലെ ഒരു മന്ത്രി തന്നെ ഭരണഘടന ആക്ഷേപ പ്രസംഗം നടത്തിയതു പാർട്ടിയുടെ നിലവിലെ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്തുമെന്ന വിലയിരുത്തലും ഉണ്ടായി. ഇക്കാര്യം കോടിയേരിയോടു വിശദമാക്കിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മന്ത്രിയുടെ രാജിയിൽ ഉടൻ തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു.
മന്ത്രി സജി ചെറിയാനെ ഏതുവിധേനയും സംരക്ഷിക്കാനുള്ള നീക്കമാണു സിപിഎം സംസ്ഥാന നേതൃത്വം നടത്തിയത്. വിഷയം കോടതിയിലെത്തിയാൽ കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്ന അഡ്വക്കറ്റ് ജനറലിന്റെ ഉറപ്പുകൂടി ലഭിച്ച സാഹചര്യത്തിലാണ് ഇന്നു സന്പൂർണ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നു കാര്യങ്ങൾ വിലയിരുത്താൻ നേതൃത്വം തീരുമാനിച്ചത്.
മന്ത്രി രാജിവയ്ക്കുന്നതിനോടു മുഖ്യമന്ത്രിക്കും താത്പര്യമില്ലായിരുന്നു. മന്ത്രിയുടെ രാജി വൈകിപ്പിക്കുന്നതിനെതിരേ എല്ലാ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും എത്തിയതോടെ സിപിഎം കേന്ദ്ര നേതൃത്വം പ്രതിസന്ധിയിലായി.
മന്ത്രിയുടെ രാജിയല്ലാതെ മറ്റു വഴിയില്ലെന്നു പാർട്ടി കേന്ദ്ര നേതൃത്വത്തിനു ബോധ്യപ്പെട്ട സാഹചര്യത്തിലാണു സംസ്ഥാന നേതൃത്വം വൈകിക്കാൻ ശ്രമിച്ച സജി ചെറിയാന്റെ രാജി സീതാറാം യെച്ചൂരി ഇന്നലെത്തന്നെ നടപ്പിലാക്കിയത്.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നു കേന്ദ്ര നേതൃത്വം
01:58 AM Jul 07, 2022 | Deepika.com