ചെങ്ങന്നൂർ (ആലപ്പുഴ): പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് രാജിവച്ച മന്ത്രി സജി ചെറിയാൻ സിപിഎമ്മിന്റെ ജില്ലാ സാരഥ്യത്തിൽനിന്ന് മന്ത്രിപദത്തിലേക്കെത്തിയ നേതാവാണ്. കോണ്‍ഗ്രസിന്റെ അടിയുറച്ച മണ്ഡലമായ ചെങ്ങന്നൂരിനെ ഇടതുകോട്ടയിലെത്തിച്ചതിനു പിന്നിൽ സജി ചെറിയാനും പറയത്തക്ക പങ്കുവഹിച്ചു.
ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെത്തുടർന്ന് 2018 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാൻ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴയിൽ നിന്നുള്ള അടിയുറച്ച പിണറായി പക്ഷ നേതാവായിരുന്ന സജി ചെറിയാൻ മുൻ മന്ത്രി ജി. സുധാകരന്റെ വിശ്വസ്തനായിരുന്നു. എന്നാൽ മന്ത്രിയായശേഷം ജി. സുധാകരനെ കൈവിട്ട സജി ചെറിയാൻ ജില്ലയിലെ അനിഷേധ്യ നേതാവായി മാറുകയായിരുന്നു. സിപിഎം നേതാവ് എന്നതിനോടൊപ്പം കരുണ പെയിൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ എന്ന നിലയിലാണ് സജി ചെറിയാൻ ചെങ്ങന്നൂരിൽ അറിയപ്പെടുന്നത്. പ്രളയകാലത്ത് ജനങ്ങളുടെ ദുരിതമോർത്തു കരയുന്ന സജി ചെറിയാന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
മന്ത്രിപദത്തിൽ എത്തിയത് ആലപ്പുഴ ജില്ലയുടെ അമരക്കാരനിൽനിന്ന്
01:58 AM Jul 07, 2022 | Deepika.com