തിരുവനന്തപുരം: ഭരണഘടനാ പ്രസംഗം വിവാദമായി കത്തിപ്പടരുന്നതിനിടയിൽ ഇന്നലെ വൈകുന്നേരം ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിൽ സജി ചെറിയാന്റെ വകുപ്പുകളിലെ രണ്ട് അജൻഡകളാണ് ഉൾപ്പെടുത്തിയിരുന്നത്. അജൻഡകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമായിരുന്നു സജി ചെറിയാനും മന്ത്രിസഭയിൽ ഉന്നയിച്ചത്.
എന്നാൽ, ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലെന്ന് ആരോപണമുയർന്ന മല്ലപ്പള്ളിയിലെ വിവാദ പ്രസംഗമോ മന്ത്രിയുടെ രാജിയോ മന്ത്രിസഭയിൽ ചർച്ചയായില്ല. വൈകുന്നേരം നാലിനു ചേർന്ന മന്ത്രിസഭാ യോഗം അഞ്ചു വരെ നീണ്ടിരുന്നു. രാജി സംബന്ധിച്ച ഒരു സൂചനയും മന്ത്രിസഭാ യോഗത്തിൽ നൽകാതിരുന്നതിനാൽ മന്ത്രിമാരിൽ പലരും രാജിപ്രഖ്യാപനം പിന്നീടാണ് അറിഞ്ഞത്. എന്നാൽ, ഇന്നലെത്തന്നെ രാജിവയ്ക്കാൻ സജിയോടു പാർട്ടി നിർദേശിച്ചിരുന്നു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ എൻട്രി കേഡർ നിയമനങ്ങൾ പിഎസ്സിക്കു വിടുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയിലെ കരട് അടക്കമുള്ള വിഷയങ്ങളായിരുന്നു മത്സ്യബന്ധന- സാംസ്കാരിക മന്ത്രിയായ സജി ചെറിയാന്റേതായി മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നത്.
മന്ത്രിസഭാ യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സജി ചെറിയാൻ മുഖ്യമന്ത്രിയുടെ കാബിനിലേക്കു കയറി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കിടയിലാണ് രാജിവയ്ക്കാനുള്ള സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫോണിൽ അറിയിച്ചത്. തുടർന്ന് ഓഫീസിലേക്ക് മടങ്ങിയ സജി ചെറിയാൻ രാജിക്കത്ത് തയാറാക്കി ദൂതൻവശം മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.
മന്ത്രിസഭാ യോഗത്തിൽ രാജിസൂചന നൽകാതെ സജി ചെറിയാൻ
01:58 AM Jul 07, 2022 | Deepika.com