പാലക്കാട്: സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതായി എച്ച്ആർഡിഎസ്.
സ്വപ്നയ്ക്കു ജോലി നല്‍കിയതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്നും ഇത് ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ പുറത്താക്കാൻ തീരുമാനിച്ചെങ്കിലും സ്ത്രീശക്തീകരണ ഉപദേശകസമിതിയുടെ അധ്യക്ഷസ്ഥാനത്ത് തുടരുമെന്നും എച്ച്ആർഡിഎസ് ചീഫ് കോ- ഓർഡിനേറ്റർ ജോയ് മാത്യു പത്രക്കുറിപ്പിൽ അറിയിച്ചു.
ഗൂഢാലോചനക്കേസിൽ എച്ച്ആർഡിഎസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. സ്വപ്നയ്ക്ക് നാലുമാസംമുന്പ് ജോലി നല്‍കിയതിന്റെ പേരിൽ എച്ച്ആർഡിഎസിന്റെ ഓഫീസിൽ പോലീസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ കയറിയിറങ്ങുകയാണ്. ഇതു സ്ഥാപനത്തിന്റെ ദൈനദിന പ്രവർത്തനത്തെ ബാധിക്കുകയാണ്.
എം. ശിവശങ്കറിനെ സർക്കാർ സർവീസിൽ തിരിച്ചെടുത്ത് ശന്പളം നല്കുന്ന സ്ഥിതിക്കു സ്വപ്നയ്ക്കു ജോലി നല്കുന്നതിൽ തെറ്റില്ലെന്നു കണ്ടാണ് എച്ച്ആർഡിഎസ് ജോലി നല്‍കിയതെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ സംഭാവനകളടക്കം സ്വീകരിച്ച് മുന്നോട്ടു പോകുന്ന സംഘടനയ്ക്ക് കേസിലും വിവാദങ്ങളിലും പെടാൻ താത്പര്യമില്ലാത്തതിനാലാണു സ്വപ്നയെ പുറത്താക്കുന്നത്. സർക്കാർ സംവിധാനങ്ങളോടു പൊരുതിനിൽക്കാനുള്ള കരുത്ത് സ്ഥാപനത്തിനില്ലെന്നും ചീഫ് കോ-ഓർഡിനേറ്റർ വ്യക്തമാക്കി.
എച്ച്ആർഡിഎസ് ഇന്ത്യയുടെ സ്ത്രീശക്തീകരണ വിഭാഗത്തിലെ സിഎസ്ആർ വിഭാഗം ഡയറക്ടറായി 2022 ഫെബ്രുവരി 12നാണ് സ്വപ്ന സുരേഷിനെ നിയമിച്ചത്. അന്നുമുതൽ എച്ച്ആർഡിഎസിനെതിരേ ആരോപണം ഉയർന്നിരുന്നു. സ്വർണക്കടത്ത് കേസ് പ്രതിയായ ഒരു സ്ത്രീയെ എച്ച്ആർഡിഎസാണ് ചെല്ലു ചെലവും നല്കി പരിപാലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി അടക്കം നിയമസഭയിൽ ഉയർത്തിയ ആരോപണം.
ശന്പളയിനത്തിൽ 43,000 രൂപയും യാത്രാബത്തയായി 7,000 രൂപയും ചേര്‍ത്ത് 50,000 രൂപയായിരുന്നു സ്വപ്നയുടെ ശന്പളം. ഇത് എച്ച് ആർ ഡി എസിന്റെ സ്വന്തം ഫണ്ടിൽനിന്നാണു നല്‍കിയിരുന്നതെന്നും എച്ച്ആർഡിഎസ് പറയുന്നു.
ജോലിയിൽനിന്നു പുറത്താക്കിയെങ്കിലും സൗജന്യ സേവനം തുടരാൻ അനുവദിക്കണമെന്ന സ്വപ്നയുടെ അഭ്യർഥന പരിഗണിച്ച് സ്ത്രീശക്തീകരണ ഉപദേശകസമിതി അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനിടെ സ്വപ്ന കൊച്ചിയിലേക്കു താമസം മാറ്റിയിരുന്നു. ജോലി നഷ്ടമാകുമെന്ന് ഉറപ്പായതിനെത്തുടർന്നാണ് ഇത്തരത്തിലൊരു മാറ്റമെന്നാണു പറയുന്നത്.
പുറത്താക്കല്‍ പ്രതീക്ഷിച്ചത്: സ്വപ്ന
കൊച്ചി: എച്ച്ആര്ഡിഎസില്നിന്നു പുറത്താക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കാര്‍ ഡ്രൈവറെ പിന്വലിച്ചപ്പോള്ത്തന്നെ പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നു. സഹായിച്ചിരുന്നവര്പോലും പിന്മാറുകയാണ്. എച്ച്ആര്‍ഡിഎസ് നല്കിയ വീടും ഒഴിയേണ്ടിവരും- സ്വപ്ന പറഞ്ഞു.
എച്ച്ആര്‍ഡിഎസില്‍ വനിതാ ശക്തീകരണം സിഎസ്ആര്‍ വിഭാഗം ഡയറക്ടറായിരുന്ന സ്വപ്ന ഒരാഴ്ച മുന്‍പ് പാലക്കാട്ടെ ഫ്ളാറ്റ് ഒഴിവാക്കി കൊച്ചിയിലേക്കു മാറിയിരുന്നു.
സ്വപ്നയെ പിരിച്ചുവിട്ടു
12:45 AM Jul 07, 2022 | Deepika.com