മലപ്പുറം: മലപ്പുറം ഗവ. കോളജിൽനിന്ന് ഒരുലക്ഷം രൂപ വില വരുന്ന 11 ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും തലശേരി സ്വദേശിയുമായ വിക്ടർ ജോണ്സണ്, കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് സ്വദേശി ആത്തിഫ്, നൻമണ്ട സ്വദേശി ആദർശ് രവി, മഞ്ചേരി സ്വദേശി അഭിഷേക്, പുല്ലാര സ്വദേശി നീരജ്ലാൽ, പന്തല്ലൂർ സ്വദേശി ഷാലിൻ, പാണ്ടിക്കാട് സ്വദേശി ജിബിൻ എന്നിവരാണ് പിടിയിലായത്. ജിബിൻ ഈ വർഷം ഡിഗ്രി പൂർത്തിയാക്കിയതാണ്. മറ്റുള്ളവരെല്ലാം മൂന്നാംവർഷ വിദ്യാർഥികളാണ്. കോളജിലെ സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.
ജൂണ് 27, 30 തീയതികളിലാണ് കോളജിലെ മൂന്നു ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി ബാറ്ററികൾ മോഷ്ടിച്ചത്. കോളജിലെ ഇന്റേണൽ ഓഡിറ്റിംഗിലാണ് മോഷണവിവരം അധികൃതർ അറിഞ്ഞത്. ജൂലൈ നാലിന് പ്രിൻസിപ്പൽ പോലീസിനു പരാതി നൽകി. 11 ബാറ്ററികളിൽ ആറെണ്ണം പ്രവർത്തിക്കുന്നവയാണ്.
ആദ്യഘട്ടത്തിൽ, പ്രവർത്തനരഹിതമായ ബാറ്ററികളാണു കവർന്നത്. ബാറ്ററികൾ മലപ്പുറത്തെ മുണ്ടുപറന്പ്, കാവുങ്ങൽ എന്നിവിടങ്ങളിലെ ആക്രിക്കടകളിൽ വിറ്റു. ഈ തുക പ്രതികൾ വ്യക്തിപരമായ ആവശ്യങ്ങൾക്കു ചെലവഴിച്ചിട്ടുണ്ടെന്നു പോലീസ് ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു. ബാറ്ററികൾ ആക്രിക്കടകളിൽ നിന്നു പോലീസ് കണ്ടെടുത്തു. പ്രതികളെ മലപ്പുറം ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിച്ച എസ്എഫ്ഐ, കെഎസ്യു നേതാക്കളടക്കം ഏഴുപേർ അറസ്റ്റിൽ
12:01 AM Jul 07, 2022 | Deepika.com