സജി ചെറിയാൻ മന്ത്രിസ്ഥാനത്തു തുടരുന്നതു ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കുമെന്നാണു സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെയും വാദം.
മന്ത്രിയുടെ പ്രസംഗത്തിനെതിരേ കോടതിയെ സമീപിച്ചാൽ സർക്കാരിനെ ദോഷകരമായി ബാധിക്കുമെന്ന് ഘടകകക്ഷി നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണു സൂചന. ഭരണഘടനാ പ്രസംഗ വിവാദം ഇടതു മുന്നണിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഘടകകക്ഷികൾ പങ്കുവയ്ക്കുന്നു.
ഇന്നലെ രാവിലെ പ്രസംഗം വിവാദമായതിനു പിന്നാലെ നിയമസഭയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാനോടു മുഖ്യമന്ത്രി വിശദീകരണം തേടി. എന്നാൽ, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും തെറ്റായി വ്യാഖ്യാനിച്ചതിലെ പിഴവാണു കാരണമായതെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം.
വ്യാഖ്യാനത്തിലെ പിഴവിനു ക്ഷമ ചോദിച്ചുകൊണ്ടുള്ള പ്രസംഗമാണു വൈകുന്നേരത്തോടെ സജി ചെറിയാൻ നിയമസഭയിൽ നടത്തിയതും. സജി ചെറിയാന്റെ വിശദീകരണത്തിലും ക്ഷമാപണത്തിലും തൃപ്തി രേഖപ്പെടുത്തിയ സിപിഎം, മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിർദേശമാണു നൽകിയത്. മുഴുവൻ പ്രസംഗവും കേട്ടാൽ ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നും ചെറിയ ചില പിഴവുകൾക്കു ക്ഷമാപണം നടത്തിയിട്ടുണ്ടെന്നുമായിരുന്നു സിപിഎം വിശദീകരണം.
മനഃപൂർവമായി ഇന്ത്യൻ ഭരണഘടനയെയും ദേശീയതയെയും അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരേ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും കെപിസിസി പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ പോലീസിനു കേസെടുക്കേണ്ടതായും വരാം.
ഘടകകക്ഷികൾ അതൃപ്തിയിൽ
01:47 AM Jul 06, 2022 | Deepika.com