സാബു ജോണ്
തിരുവനന്തപുരം: വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയുന്നയാളാണു കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ്. എന്തു പറഞ്ഞാലും അതിനൊരു കുട്ടനാട് കണക്ഷൻ കൊടുക്കണമെന്നല്ലാതെ മറ്റു നിർബന്ധങ്ങളൊന്നുമില്ലാത്ത പച്ചമനുഷ്യൻ.
ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചു വന്ന ഉമ തോമസിന്റെ കന്നിപ്രസംഗത്തിനു ശേഷമാണു തോമസ് കെ. തോമസ് പ്രസംഗിച്ചത്. തൃക്കാക്കരയിലെ കനത്ത പരാജയം അംഗീകരിക്കാൻ ഇനിയും ഭരണപക്ഷാംഗങ്ങൾക്കു സാധിച്ചിട്ടില്ലെങ്കിലും തോമസ് കെ. തോമസിന് അങ്ങനെയുള്ള സൈദ്ധാന്തിക പ്രശ്നങ്ങളൊന്നുമില്ല. ഉമയുടെ കന്നിപ്രസംഗം നന്നായി എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ഏത്തവാഴയുടെ ചുവട്ടിൽ പാളയംകോടൻ ഉണ്ടാകില്ലല്ലോ എന്നൊരു പ്രയോഗവും നടത്തി. പി.ടി. തോമസിന്റെ ഭാര്യയുടെ പ്രകടനം മോശമാകില്ലല്ലോ എന്ന് അർഥം. തെരഞ്ഞെടുപ്പു ജയിച്ചു വന്നവർക്കു മുഖ്യമന്ത്രി പിണറായി വിജയൻ ക്ലാസ് എടുത്തപ്പോൾ അപ്പുറത്ത് പി.ടി. തോമസിനെപോലുള്ള ശക്തരുണ്ടെന്ന് ഓർക്കണമെന്നു പറഞ്ഞതായും തോമസ് പറഞ്ഞു. അപ്പുറത്തിരിക്കുന്നവരെ അംഗീകരിക്കുന്ന പിണറായിയുടെ മഹാമനസ് ആണു തോമസ് തുറന്നുകാട്ടിയത്.
തൃക്കാക്കരയുടെ വികസനം ഭരണപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നാണ് ഉമ തോമസ് കന്നിപ്രസംഗത്തിലൂടെ പറഞ്ഞുവച്ചത്. തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയും ഇരുപതു മന്ത്രിമാരും തൃക്കാക്കരയിൽ വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം മനസിലാക്കിയതാണ്. അതെല്ലാം പരിഹരിക്കാമെന്ന് ഉറപ്പും നൽകി.
അതു നടപ്പാക്കിത്തന്നാൽ മതിയെന്നു പറഞ്ഞ് ഉമ തോമസ് തൃക്കാക്കരയുടെ വികസനം ഭരണപക്ഷത്തിന്റെ ബാധ്യതയാക്കി മാറ്റി. തന്റെ വിജയം മതഭ്രാന്തന്മാരുടെയോ അരാഷ്ട്രീയവാദികളുടെയോ വോട്ടിലല്ല. സഹതാപത്തിന്റേതുമല്ല. പി.ടി. തോമസ് എന്ന ഉത്തവാദിത്വമുള്ള ജനപക്ഷ നേതാവിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ഉമ പറഞ്ഞു. പ്രസംഗിച്ച് ഇരുന്ന ഉമയുടെ അടുത്തേക്കു പ്രതിപക്ഷാംഗങ്ങൾ കൂട്ടമായി ചെന്ന് അഭിനന്ദിക്കുന്നതു കാണാമായിരുന്നു.
ഗതാഗതം, ഫിഷറീസ് വകുപ്പുകളുടെ ധനാഭ്യർഥനാ ചർച്ചയുടെ ഒടുവിലൊരു ട്വിസ്റ്റ് ഉണ്ടായി. ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം സഭാതലത്തിലുമെത്തി. വിവാദം രാവിലെ മുതൽ കത്തിത്തുടങ്ങിയെങ്കിലും പ്രതിപക്ഷം സഭയിൽ അത് ഉന്നയിച്ചിരുന്നില്ല. ചർച്ചയ്ക്കു മറുപടി പറായൻ സജി ചെറിയാന്റെ പേരു വിളിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു. ഭരണഘടനയെ ആക്ഷേപിച്ച മന്ത്രിപദവിയിൽ തുടരരുതെന്നു സതീശൻ പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തു പോകുകയും ചെയ്തു. ഏതായാലും ഈ വിഷയം ഇന്നു സഭയിൽ കത്തിക്കയറുമെന്നുറപ്പ്.
ഗതാഗതം, ഫിഷറീസ് എന്നീ രണ്ടു പ്രധാനപ്പെട്ട വകുപ്പുകളുടെ ധനാഭ്യർഥനകളിലേക്കുള്ള ചർച്ചയായിരുന്നെങ്കിലും വകുപ്പിനെക്കുറിച്ച് അധികമാരും കാര്യമായി പറഞ്ഞില്ല. പതിവു പോലെ രാഷ്ട്രീയംതന്നെയായിരുന്നു മിക്കവർക്കും താത്പര്യം. ഭരണപക്ഷത്തെ പി.പി. ചിത്തരഞ്ജൻ കെ. സുധാകരനെ വിമർശിക്കുകയും പിണറായി വിജയനെ പുകഴത്തുകയും ചെയ്തു കൊണ്ടിരുന്നു. എല്ലാവരും മുഖ്യമന്ത്രിയെ മണിയടിക്കുന്പോൾ ചിത്തരഞ്ജൻ കൂട്ടമണിയടിക്കുന്നു എന്നാണു സി.ആർ. മഹേഷ് പറഞ്ഞത്. കേരളത്തിലെ കോണ്ഗ്രസിന്റെ തകർച്ച പോലെയാണു കെസ്ആർടിസിയുടെ അവസ്ഥയെന്നാണ് എൻ.കെ. അക്ബർ പറയുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിവരികയാണത്രേ.
36 തവണ സ്വർണം കടത്തിയെന്നു സ്വയം വെളിപ്പെടുത്തിയ പെരുംകള്ളി എന്നാണു കാനത്തിൽ ജമീല, സ്വപ്ന സുരേഷിനെ വിശേഷിപ്പിച്ചത്. അങ്ങനെയുള്ള ഒരാൾ പറയുന്നതു പ്രതിപക്ഷം അപ്പാടെ വിഴുങ്ങുകയാണത്രേ. നേതാക്കളുടെ കുടുംബത്തെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്പോൾ അവരവരുടെ കുടുംബത്തെക്കുറിച്ചു കൂടി ചിന്തിക്കണമെന്നൊരു ഉപദേശംകൂടി ജമീല പ്രതിപക്ഷത്തിനു നൽകി.
മുപ്പതു സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ബിജെപിക്കാർ അവകാശപ്പെട്ടതു കോണ്ഗ്രസ് എംഎൽഎമാരെ കണ്ടിട്ടാണെന്നാണു വി.കെ. പ്രശാന്തിന്റെ പക്ഷം. ബിജെപിക്കു കേരളത്തിൽ ഭരണം കിട്ടിയതുപോലെ തന്നെയാണിപ്പോൾ എന്നായിരുന്നു എം. വിൻസന്റിന്റെ മറുപടി.
കോഴിക്കോട് ആവിക്കൽ മാലിന്യ പ്ലാന്റിനെതിരേ സമരം ചെയ്തവർക്കു നേരേ നടന്ന ക്രൂരമായ പോലീസ് നടപടി ഉയർത്തിയായിരുന്നു ഡോ.എം.കെ. മുനീർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ ആക്ഷേപത്തോടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷമായാണു പ്രതികരിച്ചത്.
സമരം ചെയ്യുന്നവരെ മുഴുവൻ തീവ്രവാദികളും അർബൻ നക്സലൈറ്റുകളുമാക്കുന്ന രീതി ശരിയല്ലെന്നു സതീശൻ പറഞ്ഞു. സഭ നിർത്തിയുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പ്രതിപക്ഷത്തേക്കൊരു അഭിനന്ദനം, ഭരണപക്ഷത്തുനിന്ന്
01:47 AM Jul 06, 2022 | Deepika.com