രാജകുമാരി/നെടുങ്കണ്ടം: കാറ്റിലും മഴയിലും മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ഇടുക്കി ജില്ലയിൽ മൂന്നുപേർ മരിച്ചു. രാജകുമാരി തോണ്ടിമല ചൂണ്ടലിനു സമീപം തോട്ടം തൊഴിലാളി ചൂണ്ടൽ സ്വദേശിനി ലക്ഷ്മി (63), മയിലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കാരിയായ മുത്തുലക്ഷ്മി (46), ജാർഖണ്ഡ് സ്വദേശി സൊമാ ലക്ര (60) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് തോണ്ടിമല ചൂണ്ടലിനു സമീപം ഏലത്തോട്ടത്തിൽ മരം ഒടിഞ്ഞു വീണത്. മരത്തിന്റെ ശിഖരം വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന നാലു തൊഴിലാളികൾക്കും പരുക്കേറ്റു. ഇവരെ തമിഴ്നാട് തേനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് പരേതനായ പാണ്ഡി.
നെടുങ്കണ്ടം മയിലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മുത്തുലക്ഷ്മി മരിച്ചു. പൊന്നാങ്കാണിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം ഇറക്കുന്നതിനിടെ മരം വീണാണ് സൊമാ ലക്ര മരിച്ചത്.
കൂടെ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശിയായ ബജ്ജു കിൻഡോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.
കാറ്റിലും മഴയിലും ഇടുക്കിയിൽ മരംവീണ് മൂന്നുപേര്‍ മരിച്ചു
01:47 AM Jul 06, 2022 | Deepika.com