കോഴിക്കോട്: കോവിഡ് പ്രതിസന്ധിയും നീണ്ടുനിൽക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം അച്ചടി മാധ്യമങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി(ഐഎൻഎസ്) കേരള റീജണൽ കമ്മിറ്റി ചെയർമാൻ എം.വി. ശ്രേയാംസ്കുമാർ ആവശ്യപ്പെട്ടു. പത്രവ്യവസായത്തിന്റെ ഉത്പാദനച്ചെലവിന്റെ 50 ശതമാനത്തിലധികം പത്രക്കടലാസാണ്.
കോവിഡ് മൂലം ആഗോളതലത്തിൽ പത്രവ്യവസായം പ്രതിസന്ധിയിലായതോടെ വിദേശരാജ്യങ്ങളിലെ ന്യൂസ് പ്രിന്റ് ഫാക്ടറികൾ പലതും അടച്ചുപൂട്ടിയതിനാൽ ന്യൂസ് പ്രിന്റ് ലഭ്യതയിൽ വൻ ഇടിവുണ്ടായി. ഇതുമൂലം ന്യൂസ് പ്രിന്റിന്റെ വില കഴിഞ്ഞ ഒന്നര വർഷമായി കുതിച്ചുയരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം ന്യൂസ് പ്രിന്റ് ലഭ്യത വീണ്ടും പ്രതിസന്ധിയിലാക്കി.
ഇന്ത്യയിലേക്കാവശ്യമായ ന്യൂസ് പ്രിന്റിന്റെ (പത്രക്കടലാസിന്റെ) 45 ശതമാനവും ഇറക്കുമതി ചെയ്യുന്നതു റഷ്യയിൽനിന്നാണ്. റഷ്യക്കെതിരേ യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയിൽനിന്നുള്ള പത്രക്കടലാസ് ഇറക്കുമതി നിലച്ചിരിക്കുകയാണ്. ഇതുമൂലം പത്രക്കടലാസിനു വൻ വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ടണ്ണിന് 450 യുഎസ് ഡോളറായിരുന്ന പത്രക്കടലാസിന്റെ വില ഇപ്പോൾ 1,000 ഡോളർ കടന്നിരിക്കുന്നു.
ചരക്കുനീക്കം തടസപ്പെട്ടതുകൊണ്ട് കണ്ടെയ്നറുകളുടെ ലഭ്യത പ്രതിസന്ധിയിലായിട്ടുണ്ടെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. വിതരണശൃംഖലയിൽ സമ്മർദമേറിയതോടെ ഷിപ്പിംഗ് കന്പനികൾ ചാർജുകൾ നാലും അഞ്ചും ഇരട്ടിയായി വർധിപ്പിച്ചിരിക്കുന്നു.
അടിക്കടിയുണ്ടാവുന്ന ഇന്ധനവില വർധനവു കാരണം പത്രവ്യവസായത്തിനാവശ്യമായ അസംസ്കൃതവസ്തുക്കൾക്കും മഷി മുതലായ രാസപദാർഥങ്ങൾക്കും 50 ശതമാനം വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ധാതുകളുടെ വിലവർധനവ് കാരണം അച്ചടി മാധ്യമങ്ങൾക്കാവശ്യമായ അലുമിനിയം പ്ലേറ്റുകൾക്ക് 40 ശതമാനത്തോളം വിലവർധനവും ഉണ്ടായിട്ടുണ്ട്. പത്രവ്യവസായത്തിന്റെ ഉത്പാദന, വിതരണ ചെലവുകളിൽ ക്രമാതീതമായ വർധനവാണ് ഇക്കാരണങ്ങളാൽ വന്നു ഭവിച്ചിട്ടുള്ളത്.
റഷ്യ കൂടാതെ ന്യൂസ് പ്രിന്റ് ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിക്കുന്ന കാനഡയിലും ഫിൻലാൻഡിലും തൊഴിൽസമരങ്ങൾ കാരണം മില്ലുകൾ അടച്ചിട്ടതുമൂലം ഇറക്കുമതി സാധ്യമാവാതെ വന്നു.
ഇറക്കുമതിചെയ്യുന്ന ന്യൂസ്പ്രിന്റിനാകട്ടെ അഞ്ചു ശതമാനം ഇറക്കുമതി തീരുവയും ചുമത്തുന്നുണ്ട്. കൂടാതെ കേരളത്തിൽ ഈയടുത്തകാലത്ത് വൈദ്യുതി ചാർജ് 10 ശതമാനത്തിലധികം വർധിപ്പിച്ചതും അച്ചടി വ്യവസായത്തെ സാരമായി ബാധിച്ചു. ഇക്കാരണങ്ങൾക്കൊണ്ടു പത്രവ്യവസായം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുകയാണെന്നു ശ്രേയാംസ്കുമാർ പറഞ്ഞു.
പത്രവ്യവസായത്തിന്റെ നിലനില്പുതന്നെ ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. ജനാധിപത്യ സംരക്ഷണത്തിന് സദാ ഉണർന്നു പ്രവർത്തിക്കാൻ ചുമതലയുള്ള മാധ്യമങ്ങൾ ഇന്ന് ഉത്പാദന, വിതരണ ചെലവിലെ വൻ വർധനയും കോവിഡ് പ്രതിസന്ധിമൂലമുള്ള പരസ്യവരുമാനത്തിലെ ഇടിവും കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.
ഒട്ടനവധി ദിനപത്രങ്ങളും മാസികകളും ഇതിനകം അടച്ചുപൂട്ടുകയും മറ്റു ചിലത് അതിന്റെ വക്കിലുമാണ്. ജനങ്ങൾക്ക് അറിയാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ് ഇങ്ങനെ സംഭവിച്ചാൽ ഉണ്ടാവുക. ഇക്കാരണങ്ങളാൽ അച്ചടി മാധ്യമങ്ങളെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ശ്രേയാംസ്കുമാർ അഭ്യർഥിച്ചു.
പത്രവ്യവസായം കടുത്ത പ്രതിസന്ധിയിൽ; സർക്കാരുകൾ അടിയന്തരമായി ഇടപെടണം: ഐഎൻഎസ്
01:23 AM Jul 06, 2022 | Deepika.com