തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തികാവകാശങ്ങളെ കേന്ദ്രം ഹനിച്ചാൽ നിയമപരമായും ഭരണഘടനാപരമായും നേരിടുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.
ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഏകപക്ഷീയമായി ഭേദഗതി വരുത്തിയതു സംബന്ധിച്ചു സംസ്ഥാന സർക്കാരിനുള്ള വിയോജിപ്പ് പതിനഞ്ചാം ധനകാര്യ കമ്മിഷൻ മുന്പാകെ സമർപ്പിച്ച സപ്ലിമെന്ററി മെമ്മൊറാണ്ടത്തിൽ രേഖപ്പെടുത്തിയിരുന്നുവെന്നും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ 2021-22 സാന്പത്തികവർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ ഭക്ഷ്യ സബ്സിഡി മുൻ സാന്പത്തിക വർഷത്തെ യഥാർഥ കണക്കായ 5,41,330 കോടി രൂപയിൽനിന്ന് 2,86,469 കോടി രൂപയായി കുറയുമെന്നു കണക്കാക്കപ്പെടുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 2022-23-ൽ നീക്കിവച്ചത് 73,000 കോടി മാത്രമാണ്.
14-ാം ധനകാര്യ കമ്മിഷൻ ശിപാർശ പ്രകാരം നികുതി വിഹിതം ആദ്യ വർഷം (2020-21) 1.943 ശതമാനമായും തുടർന്നുള്ള വർഷങ്ങളിൽ 1.925 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിൽനിന്നു സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകേണ്ട നികുതിവിഭവങ്ങളുടെ അനുപാതം 14-ാം ധനകാര്യ കമ്മീഷനിൽ 42 ശതമാനമായിരുന്നത് 15ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ 41 ശതമാനമായി കുറഞ്ഞു.
പത്താം ധനകാര്യ കമ്മീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനാലാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ 1.925 ശതമാനമായി കുറഞ്ഞു. പതിനാലാം ധനകാര്യ കമ്മീഷൻ പ്രകാരമുള്ള 2.5 ശതമാനം നികുതി വിഹിതം ലഭിച്ചിരുന്നെങ്കിൽ 2020-21 വർഷത്തിൽ ലഭിക്കേണ്ടിയിരുന്ന നികുതി വിഹിതം 14,874.74 കോടി രൂപയാണെന്നും ബാലഗോപാൽ പറഞ്ഞു.
ഇക്കാരണത്താൽ 2021-22 സാന്പത്തിക വർഷത്തിലും പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ തുടർ കാലയളവിലും നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടാകും. പതിനഞ്ചാം ധനകാര്യ കമ്മിഷന്റ റിപ്പോർട്ട് അനുസരിച്ച് മൊത്തം വരുമാനത്തിന്റെ 62.7 ശതമാനം കേന്ദ്രത്തിനു വന്നു ചേരുന്നു.
എന്നാൽ മൊത്തം ചെലവു ബാധ്യതയുടെ 62.4 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിലാണ്. ഇതു ചൂണ്ടിക്കാട്ടി ജിഎസ്ടി നികുതിവിഹിതം സംസ്ഥാനങ്ങൾക്ക് 60 ശതമാനവും കേന്ദ്രത്തിന് 40 ശതമാനവുമാക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ആർട്ടിക്കിൾ 271 അനുസരിച്ചുള്ള സെസ്, സർചാർജ് എന്നിവ വഴിയുള്ള വരുമാനം കേന്ദ്ര സർക്കാർ ഉയർത്തിയതിലൂടെ സാരമായ വരുമാന നഷ്ടമാണ് സംസ്ഥാന സർക്കാരിനുണ്ടായത്. 2011-12ൽ 10 ശതമാനമായിരുന്ന സെസ്, സർചാർജ് എന്നിവ 2021-22ൽ ഇരട്ടിച്ചു. ഇപ്പോൾ ഇത് ഏകദേശം 5.3 ലക്ഷം കോടി രൂപ വരും. ഈ തുകയിൽ നിന്നുള്ള ആനുപാതിക നഷ്ടവും സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ കുറവു വരുത്തിയെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
സാന്പത്തികാവകാശം കേന്ദ്രം ഹനിച്ചാൽ നിയമപരമായി നേരിടും: ധനമന്ത്രി
12:43 AM Jul 06, 2022 | Deepika.com