കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് അറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.
എറണാകുളം അഡി. സ്പെഷല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് രണ്ടു ദിവസത്തിനകം സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയയ്ക്കാന്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടു.
കാര്‍ഡ് ലഭിച്ച് ഏഴു ദിവസത്തിനകം ലാബ് അധികൃതര്‍ പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനും മുദ്രവച്ച കവറില്‍ വിചാരണക്കോടതിക്കും നല്‍കണം. കേസില്‍ നടന്നുവരുന്ന തുടരന്വേഷണവും വിചാരണയും വൈകാതിരിക്കാന്‍ ഈ സമയക്രമം കര്‍ശനമായി പാലിക്കാനും ഉത്തരവില്‍ പറയുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കു വിടണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലില്‍ വിചാരണക്കോടതിയുടെ ഉത്തരവു റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ച് വിധി.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫോറന്‍സിക് വിദഗ്ധന്‍ വിചാരണക്കോടതിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മെമ്മറി കാര്‍ഡ് ഓരോതവണ കൈകാര്യം ചെയ്യുമ്പോഴും ഹാഷ് വാല്യൂവില്‍ മാറ്റം വരും.
അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ ആരോ കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നു വ്യക്തമാണെന്നും ഇക്കാര്യം വിചാരണയില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ഈയാവശ്യം ഉന്നയിച്ചത്.
വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന് ഇത്തരം ആവശ്യങ്ങളുന്നയിക്കുന്നതെന്നും കേസിന്റെ വിചാരണയുമായി ഹാഷ് വാല്യൂ മാറ്റത്തിന് ഒരു ബന്ധവുമില്ലെന്നുമുള്ള ദിലീപിന്റെ അഭിഭാഷകന്റെ വാദം സിംഗിള്‍ബെഞ്ച് തള്ളി.
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി
12:43 AM Jul 06, 2022 | Deepika.com