തിരുവനന്തപുരം: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ബി.എച്ച് സീരീസ് വാഹന രജിസ്ട്രേഷൻ സംബന്ധിച്ച ഉത്തരവ് സംസ്ഥാന ഖജനാവിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് നടപ്പാക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്തുവരികയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവയിൽനിന്നു മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ സാന്പത്തിക വർഷം മാത്രം 3982 കോടി രൂപ ഖജനാവിലേക്കു നൽകി. ലക്ഷ്യമിട്ടതിനെക്കാൾ 1.3 ശതമാനം അധികമാണിത്. അങ്ങനെ നോക്കിയാൽ കെഎസ്ആർടിസിയും ജലഗതാഗതവും മോട്ടോർ വാഹനവകുപ്പും ഒരുമിച്ചെടുത്താൽ വലിയ ലാഭമുണ്ടാക്കുന്ന വകുപ്പാണു ഗതാഗത വകുപ്പ് എന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ 1,60,42,495 വാഹനങ്ങളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. അസൂത്രണ ബോർഡിന്റെ കണക്ക് പ്രകാരം കേരളത്തിൽ 1,000 പേർക്ക് 463 വാഹനങ്ങളാണുള്ളത്. ദേശീയ ശരാശരി 1,000 പേർക്ക് 18 വാഹനങ്ങൾ എന്നതാണ്. അമേരിക്കയിൽ പോലും 1,000 പേർക്ക് 507 വാഹനങ്ങളാണുള്ളത്. ചൈനയിൽ ഇത് 47 മാത്രമാണെന്നും മന്ത്രി പറഞ്ഞു.
കംപ്യൂട്ടർവത്കരണം നടപ്പിലാക്കി
ഈ വകുപ്പിൽ സാധാരണ കേൾക്കുന്ന ഏജന്റുമാരുടെ ഇടപെടൽ ഒഴിവാക്കുന്നതിനും അഴിമതി കുറച്ചുകൊണ്ടു വരുന്നതിനുമായി വാഹന ഉടമകൾക്കു സേവനം നൽകാൻ വകുപ്പിന്റെ എല്ലാ ഓഫീസുകളിലും കന്പ്യൂട്ടർവത്കരണം നടപ്പിലാക്കി. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് എല്ലാ സേവനങ്ങളും വിരൽ തുന്പിൽത്തന്നെ ഇപ്പോൾ ലഭ്യമാണ്. കഴിഞ്ഞ ഒരു വർഷം 15 ലക്ഷത്തിലധികം അപേക്ഷകളാണ് ആർടിഒ ഓഫീസുകളിൽ നേരിട്ട് ഹാജരാകാതെ സമർപ്പിക്കപ്പെട്ടത്.
കൺട്രോൾ റൂമുകൾ തുറന്നു
13 ജില്ലകളിലും കണ്ട്രോൾ റൂമുകൾ സജ്ജമായി. സെപ്റ്റംബറോടെ ഇത് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. നിർമിത ബുദ്ധി കാമറകൾ വ്യാപിപ്പിക്കുന്നതിലൂടെ റോഡിൽ തടഞ്ഞു നിർത്തിയുള്ള പരിശോധന അവസാനിക്കുന്നു. 726 കാമറ വരുന്നതോടെ വിവേചനമില്ലാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമുത്താനാകും.
സുരക്ഷിത യാത്രയ്ക്കു ജിപിഎസ്
യാത്ര സുരക്ഷ ഉറപ്പാക്കുന്നതിനായി 2,43,233 വാഹനങ്ങൾക്കു ജിപിഎസ് ഘടിപ്പിച്ചു. ഈ വർഷം ഇത് അഞ്ച് ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. യാത്രാ സംവിധാനം ഉറപ്പുവരുത്തിനായി ഇന്റലിജന്റ് പബ്ലിക് ട്രാൻസ്പോട്ട് സംവിധാനം നടപ്പിലാക്കി.
വാഹനങ്ങളുടെ സമയം, റൂട്ട് മാപ്പ് എന്നിവ ഉൾപ്പെടുന്ന ഓണ്ലൈൻ ആപ്ലിക്കേഷൻ ഒരുക്കും. നിലവിലെ ഡീസൽ, പെട്രോൾ ഓട്ടോ റിക്ഷകൾ ഇ-ഓട്ടോകളായി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. അതിർത്തി ചെക്പോസ്റ്റുകളെ കോണ്ടാക്ട് ലെസ് ആക്കുമെന്നും ഇതിനായി ഭാരം അളക്കുന്നതിനുള്ള സംവിധാനം വരുമെന്നും മന്ത്രി അറിയിച്ചു.
ബിഎച്ച് സീരീസ് വാഹന രജിസ്ട്രേഷൻ: ഖജനാവിന് പ്രതിസന്ധിയാകുമെന്ന് ഗതാഗത മന്ത്രി
12:43 AM Jul 06, 2022 | Deepika.com