സമര ജീവിതമായിരുന്നു ഗോപിനാഥൻനായരുടേത്. ഗന്ധിയൻ ആദർശങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും ജീവിച്ച അദ്ദേഹത്തിന്റെ ജീവിതം വരും തലമുറകൾക്കും പ്രചോദനമാണ്. തന്റെ ജീവിതത്തെ കുറിച്ച് ഒരിക്കൽ അദ്ദേഹംതന്നെ പറഞ്ഞത് ഇങ്ങനെയാണ്.
“ജീവിതം മനുഷ്യർക്ക് ഒന്നേയുള്ളൂ. അത് നാടിനും നാട്ടുകാർക്കും ഗുണകരവും പ്രചോദനവുമായി ജീവിക്കുക എന്നതിനപ്പുറം മനഷ്യജന്മത്തിന് എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ ? അവതാര ജന്മങ്ങൾക്കല്ലാതെ. എന്റേത് ഒരു സാധാരണ ജന്മമാണ്.’’ . അദ്ദേഹം പറഞ്ഞതുപോലെ മരണംവരെ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിനായി.
വളരെ ചെറിയ പ്രായത്തിൽത്തന്നെ ഗാന്ധിയെ കാണാൻ അദ്ദേഹത്തിനായി. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. ഗാന്ധി മാർഗത്തിലൂടെയാവണം ഇനി തന്റെ ജീവിതം മുന്നോട്ടു പോകേണ്ടതെന്ന് അന്നേ അദ്ദേഹം മനസിലുറപ്പിച്ചു. ഗാന്ധിജിയുടെ വാക്കുകൾ ശിരസാവഹിച്ച് അദ്ദേഹം വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി.
നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി വക്കീലായിരുന്ന എം. പദ്മനാഭപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1922 ജൂലൈ ഏഴിനു നെയ്യാറ്റിൻകരയിൽ ജനിച്ച പി. ഗോപിനാഥന്‍നായര്‍ ഗാന്ധിമാർഗത്തിലേക്കു ചെറുപ്പത്തിൽത്തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോൾ, നെയ്യാറ്റിൻകരയിൽ വന്ന ഗാന്ധിജിയെ നേരിൽ കാണുകയും ചെയ്തു. കോളജ് വിദ്യാഭ്യാസകാലത്തു സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ബിരുദപഠനത്തിനു ശേഷം 1946 അവസാനമാണ് അദ്ദേഹം ശാന്തിനികേതനത്തിലെത്തുന്നത്. 1947 ജനുവരി ഒന്നു മുതല്‍ അവിടെ റിസര്‍ച്ച് സ്കോളറായി. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കാനെത്തിയ അദ്ദേഹം സ്വാതന്ത്ര്യലബ്ധിസമയത്തെ വിഭജനത്തിന്റെ മുറിവുകള്‍ ഉണക്കാന്‍ ഗാന്ധിയന്പ്രവര്ത്തകരോടൊപ്പം അണിചേര്‍ന്നു. സമാധാനത്തിന്റെ നല്ല സന്ദേശങ്ങളുണര്‍ത്തി ശാന്തിനികേതന്‍ ഗ്രൂപ്പ് സംഘടിപ്പിച്ചതില്‍ അദ്ദേഹവും മുഖ്യ പങ്കുവഹിച്ചു.
ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചുകൊണ്ടാണു കേരളത്തിലെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷസ്ഥാനത്തത്തെി. സർവസേവാ സംഘത്തിന്റെ കർമസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും സംഘത്തെ നയിച്ചു.
തലശേരി, അയോധ്യ എന്നിങ്ങനെ പല സംഘര്‍ഷബാധിത ഇടങ്ങളിലും സമാധാനത്തിന്റെ സന്ദേശവാഹകനായി. നെയ്യാറ്റിന്‍കര ആസ്ഥാനമായി തുടക്കം കുറിച്ചതാണു ഗാന്ധിമിത്രമണ്ഡലം എന്ന സന്നദ്ധസംഘടന. ഗാന്ധിയന്‍ ആദര്‍ശങ്ങളിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ ആചാര്യനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
പി. ഗോപിനാഥന് നായര്‍ : ഗാന്ധിമാർഗത്തിലെ സമരജീവിതം
12:16 AM Jul 06, 2022 | Deepika.com