കോട്ടയം: വി.എസ്. അച്യുതാനന്ദൻ വെറുക്കപ്പെട്ടവനെന്നു വിളിച്ച ഫാരിസ് അബൂബക്കർ, കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണെന്നു ജനപക്ഷം നേതാവ് പി.സി. ജോർജ് ആരോപിച്ചു.
മന്ത്രി മുഹമ്മദ് റിയാസിനു 2009ൽ കോഴിക്കോട് ലോക്സഭാ സീറ്റ് നൽകുന്നതിനു പിന്നിൽ പ്രവർത്തിച്ചതും ഫാരീസാണെന്നും പി.സി. ജോർജ്. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിനും ഫാരീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പറഞ്ഞു.
2004ൽ മലപ്പുറം സിപിഎം സംസ്ഥാന സമ്മേളനം മുതൽ ഫാരിസിന്റെ നിയന്ത്രണം സിപിഎമ്മിൽ പ്രകടമാണ്. അന്നുമുതൽ ഇന്നുവരെയും പിണറായിയുടെ മെന്റർ ആണ് ഫാരിസ് അബൂബക്കർ. സംസ്ഥാനഭരണത്തിൽ പിണറായി എടുക്കുന്ന ഏതു തീരുമാനവും ഫാരിസിന്റേതാണ്. ഇത്തരം ഷാഡോ ക്യാരക്റ്റേഴ്സുമായി ബന്ധം പുലർത്താൻ പാടില്ലെന്ന് വി.എസിന്റെ പരാതിയിൽ പോളിറ്റ് ബ്യൂറോ പിണറായിക്ക് നിർദേശം നൽകിയിരുന്നെങ്കിലും അന്നു മുതൽ ഇന്നുവരെയും പിണറായിയും ഫാരിസ് അബൂബക്കറും തമ്മിലുള്ള ബന്ധം സുഗമമായി തുടരുന്നു.
ഈ കാര്യങ്ങൾ താൻ പുറത്തു പറയാൻ പോകുന്നു എന്ന തിരിച്ചറിവാണ് തനിക്കെതിരേയുള്ള പീഡനക്കേസും, അറസ്റ്റും ഞാൻ പത്രസമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇഡി ആവശ്യപ്പെട്ടാൽ മൊഴി നല്‍കും. തിരിമറികളുടെയും നിഗൂഢതകളുടെയും കൂടാരമാണ് വീണാ വിജയന്റെ എക്സാലോജിക് എന്ന സ്ഥാപനം. മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനം വീണക്കെതിരേ നിയമനടപടിക്ക് തയാറെടുക്കുന്നുവെന്നാണ് അറിയുന്നതെന്നും പി.സി. ജോർജ് പറഞ്ഞു.
ഇ.പി. ജയരാജനും പ്രതി, പരാതി നല്‍കും
എകെജി സെന്റർ ആക്രമ കേസിൽ ഇ.പി. ജയരാജനെതിരേ പരാതി നല്‍കും. കലാപത്തിന് ആഹ്വാനം ചെയ്തെന്ന എനിക്കെതിരെ ചുമത്തിയ അതേകുറ്റമാണ് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും ചെയ്തിരിക്കുന്നത്.
എകെജി സെന്റർ അക്രമവുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തത് കോണ്‍ഗ്രസാണെന്ന് പ്രഖ്യാപിച്ച്, വലിയ പ്രക്ഷോഭമാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിനെതിരേ നടന്നത്. അന്നും അടുത്ത ദിവസവുമായി നിരവധി കോണ്‍ഗ്രസ് ഓഫീസുകൾ അക്രമിക്കപ്പെടുകയും നിരവധി കോണ്‍ഗ്രസ് പ്രവർത്തകർക്കുനേരേ സിപിഎം പ്രവർത്തകർ അക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇതിന് പ്രേരണ ആയത് ഇ.പി. ജയരാജിന്റെ പ്രസ്താവനയാണ്.
ഇന്നും ആ പ്രസ്താവന ശരിയാണോ എന്നു തെളിയിക്കുന്നതിന് അദ്ദേഹത്തിനോ കേരള പോലീസിനോ സാധിക്കാത്ത സാഹചര്യത്തിൽ ലഹളയ്ക്കുള്ള ആഹ്വാനം ഐപിസി സെക്ഷൻ 153 അനുസരിച്ച് അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് സ്റ്റേഷനിൽ പരാതി നല്‍കുമെന്നും പി.സി. ജോർജ് പറഞ്ഞു.
ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയും: പി.സി. ജോർജ്
01:23 AM Jul 05, 2022 | Deepika.com