കോഴിക്കോട്: മാധ്യമരംഗം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തുമെന്നു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. കോഴിക്കോട്ട് സംസ്ഥാനത്തെ മാധ്യമങ്ങളുടെ ഉടമകളുമായും ചീഫ് എഡിറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമരംഗത്തെ പ്രശ്നങ്ങള്‍ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. പത്രക്കടലാസിന്റെ വിലവര്‍ധനയും ജിഎസ്ടിയും നികുതിവര്‍ധനയും സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യുന്നതിന് നടപടിയെടുക്കും. സത്യസന്ധമായ വാര്‍ത്തകള്‍ മാത്രമാണു ജനങ്ങളില്‍ എത്തുന്നതെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കും.
സമൂഹമാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്കുന്നതു വലിയ ഗൗരവത്തോടെയാണു സര്‍ക്കാര്‍ കാണുന്നത്. സര്‍ക്കാറിന്റെ വികസന പരിപാടികള്‍ ജനങ്ങളിലെത്തിക്കുന്നതിനു പ്രാദേശിക മാധ്യങ്ങള്‍ക്കു വലിയ പങ്ക് വഹിക്കാനുണ്ട്-മന്ത്രി പറഞ്ഞു. കാര്‍ഷികരംഗത്തും പ്രതിരോധരംഗത്തും ബഹിരാകാശ മേഖലയിലും നമ്മള് നേട്ടമുണ്ടാക്കി. രാജ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായും വികസിച്ചിട്ടുണ്ട്. ഇത്തരം വികസനകാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വലുതാണ്- കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രൻകുന്നേല്‍, ചീഫ് ന്യുസ് എഡിറ്റര്‍ സി.കെ കുര്യാച്ചന്, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്കുമാര്‍, എഡിറ്റര്‍ വി. രവീന്ദ്രനാഥ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്, മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന് വര്‍ഗീസ്, കേരള കൗമുദി എഡിറ്റര്‍ ദീപു രവി, ട്വന്റിഫോര്‍ ന്യൂസ് ചീഫ് എഡിറ്റര്‍ ആര്. ശ്രീകണ്ഠന് നായര്‍, സിഇഒ അനില്‍ അയിരൂര്‍, ഏഷ്യാനെറ്റ് ന്യൂസ് റീജണല്‍ എഡിറ്റര്‍ ഷാജഹാന്, അമൃത ടിവി റീജണല്‍ ഹെഡ് ശ്യാം കെ.വാരിയര്‍ എന്നിവര്‍ സംബന്ധിച്ചു.
മാധ്യമരംഗത്തെ പ്രശ്നങ്ങളിൽ ഇടപെടും: കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍
12:15 AM Jul 05, 2022 | Deepika.com