തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരമുയർത്തുന്നതിനു സജീവമായ കർമപദ്ധതി ആവിഷ്ക്കരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. സ്കൂൾ കെട്ടിട നിർമാണം, നിലവിലെ കെട്ടിടങ്ങളുടെ നവീകരണം, ജൈവ വൈവിദ്യ ഉദ്യാനം, ബട്ടർഫ്ളൈ പാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളാണു പരിഗണനയിലുള്ളത്. പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനു കൂടുതൽ ക്രിയാത്മക നടപടിയെടുക്കും.
ഇതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ പ്രവർത്തനംവ്യാപിപ്പിക്കും. ഇംഗ്ലീഷിനു മാത്രമായി അധ്യാപകരില്ലാത്ത ഹൈസ്കൂളുകളിൽ തസ്തിക അനവദിക്കുന്ന കാര്യവും സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ഓണ്ലൈൻ ടാക്സി സർവീസ് ആരംഭിക്കും
കേരള മോട്ടോർ തൊഴിലാളി ക്ഷേമിനിധി ബോർഡും കേന്ദ്രസർക്കാർ സ്ഥാപനമായ എഐടിഎഐ ലിമിറ്റഡ് പാലക്കാടുമായി ചേർന്നു കേരള സവാരി എന്ന പേരിൽ ഓണ്ലൈൻ ടാക്സി,ഓട്ടോ സർവീസ് സംസ്ഥാനത്ത് ആരംഭിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. 75 ഓട്ടോകളും 25 ടാക്സികളുമുൾപ്പെടെ 100 വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് 1,36,291 അപേക്ഷകൾ തീർപ്പാക്കി: മന്ത്രി
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് 2,04,409 ഓഫ് ലൈൻ അപേക്ഷകളിൽ 1,36,291 അപേക്ഷകൾ തീർപ്പാക്കിയെന്നു മന്ത്രി കെ. രാജൻ. ശേഷിക്കുന്നവ നവംബറിൽ തീർപ്പാക്കും. ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽകൊണ്ടുവരും. എൻഐസിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഏകജാലക സംവിധാനം നിലവിൽ വരുന്നതോടെ ഭൂമി സർവേയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂവകുപ്പിന്റെ നടപടികൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി 1666 വില്ലേജിൽ 565 വില്ലേജ് സ്മാർട്ട് വില്ലേജാക്കി മാറ്റാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി രാജൻ പറഞ്ഞു.
കൂളിമാട് പാലം തകർന്ന സംഭവത്തിൽ നടപടികൾക്കു നിർദേശം നൽകി: മന്ത്രി
കൂളിമാട് പാലം നിർമാണ സമയത്ത് തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് നൽകിയ റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾക്കു നിർദേശം നൽകിയിട്ടുണ്ടെ ന്ന് മന്ത്രി മുഹമ്മദ് റിയാസ് . പാലത്തിന്റെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന് അവധി അനുവദിക്കുന്പോൾ പകരം മേൽനോട്ടത്തിനു ക്രമീകരണം ഏർപ്പെടുത്താത്തതിന് എക്സിക്യുട്ടീവ് എൻജിനിയറോടും പ്രവൃത്തിയുടെ പൂർണമായ മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ച വരുത്തിയതിനു കാരണക്കാരായ അസിസ്റ്റന്റ് എൻജിനിയറോടും വിശദീകരണം നേടാൻ നിർദേശം നൽകിയിട്ടുണ്ടെ ന്നും മന്ത്രി റിയാസ് പറഞ്ഞു.
പാലാരിവട്ടവും കൂളിമാടും താരതമ്യപ്പെടുത്താനാകില്ലെന്ന് മന്ത്രി
പാലാരിവട്ടം പാലം കേസും കൂളിമാട് പാലം തകർന്നതും ഒന്നുപോലെ കാണാനാകില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ടു സ്വീകരിക്കുകയല്ല ഈ സർക്കാർ ചെയ്തത്. പാലാരിവട്ടം പാലം നിർമാണത്തിനു നൽകിയതുപോലെ മൊബിലൈസേഷൻ അഡ്വാൻസ് ഇവിടെ നൽകിയിട്ടില്ല. പാലാരിവട്ടത്ത് സിമന്റും കന്പിയും കുറവായിരുന്നു. അത്തരത്തിൽ ഒന്നും ഇവിടെ സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കും
സംസ്ഥാനത്തു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ ആലോചിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
സുരക്ഷ, പരിപാലനം എന്നിവയ്ക്കായി യുവജനങ്ങളെ നിയോഗിക്കാൻ യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ പദ്ധതി ആലോചനയിലാണ്. വിനോദ സഞ്ചാരമേഖലയിൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ പരിശീലനം നേടിയ ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്.
138 ലൈഫ് ഗാർഡുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരമുയർത്താൻ കർമപദ്ധതി: മന്ത്രി വി. ശിവൻകുട്ടി
12:15 AM Jul 05, 2022 | Deepika.com