സാബു ജോണ്‍
തിരുവനന്തപുരം: എകെജി സെന്ററിനു നേരേ നടന്നതു നാനോ ഭീകരാക്രമണമാണോ എന്നാണു പ്രതിപക്ഷത്തെ പി.സി. വിഷ്ണുനാഥിന്റെ സംശയം. സക്കറിയയുടെ കഥയിൽ പറയുന്ന പറക്കും സ്ത്രീ ആണോ ഇതിനു പിന്നിലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു സംശയം. കെട്ടിടത്തിലേക്കു പതിച്ചത് ബോംബ് ആണോ ചൈനീസ് പടക്കമാണോ എന്ന കാര്യത്തിലാണു കെ.പി.എ. മജീദിനു സംശയം.
എകെജി സെന്റർ ആക്രമണത്തേക്കുറിച്ച് പി.സി. വിഷ്ണുനാഥ് നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷത്തെ നേതാക്കൾ. പ്രതികളെ പിടിച്ചില്ലെങ്കിലും സംഭവത്തിനു പിന്നിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ കരങ്ങളും തലച്ചോറും ആസൂത്രണവുമുണ്ടാകാനുള്ള സാധ്യത ഭരണപക്ഷത്തെ പലരും തള്ളിപ്പറയുന്നില്ല. എകെജി സെന്റർ ആക്രമിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുന്‍പു പറഞ്ഞിട്ടുണ്ടെന്ന് എം.എം. മണി ഉറപ്പിച്ചു പറയുന്നു.
എകെജി സെന്റർ ആക്രമണം എൽഡിഎഫിന്റെ തന്നെ ഗൂഢാലോചനയാണെന്നു വരുത്തിത്തീർക്കാനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് മുതൽ അവസാനം പ്രസംഗിച്ച വി.ഡി. സതീശൻ വരെ ശ്രമിച്ചത്. ആക്രമണം നടന്നയുടൻ സ്ഥലത്തെത്തിയ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ സംഭവത്തിനു പിന്നിൽ കോണ്‍ഗ്രസ് ആണെന്നു കുറ്റപ്പെടുത്തിയതിലാണ് ആദ്യ സംശയം.
കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതു പോലെ ഭീകരശബ്ദം കേട്ടെന്നാണു പി.കെ. ശ്രീമതി പറഞ്ഞത്. എന്നാൽ വന്നു പതിച്ച സ്ഥലത്തെ കടലാസ് കഷണമോ കരിയിലയോ പോലും കത്താത്തതു കൊണ്ടാണ് നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചു രണ്ടോ മൂന്നോ കല്ലിനെ മാത്രം ഉന്നം വച്ച നാനോ ഭീകരാക്രമണമാണോ എന്നു വിഷ്ണുനാഥ് സംശയിച്ചത്.
സംഭവത്തിനു പിന്നിൽ കോണ്‍ഗ്രസ് ആണെന്ന് ഇ.പി. ജയരാജൻ ഉറപ്പിച്ചതിലാണ് റോജി എം. ജോണിനു സംശയം. ബിജെപിയെയോ എസ്ഡിപിഐയെയോ സംശയമേ ഇല്ല. മുഖ്യമന്ത്രിയിലേക്കു വരുന്ന ആരോപണങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാൻ സിപിഎം എന്തും ചെയ്യാൻ മടിക്കില്ലെന്നാണ് റോജിയുടെ നിലപാട്. കള്ളൻ കപ്പലിൽ തന്നെയെന്ന് കെ.കെ. രമയ്ക്കു സംശയമില്ല. കപ്പിത്താൻ ആരെന്ന കാര്യം മാത്രമേ അറിയാനുള്ളു. ആർഎംപി രൂപീകരണ സമയത്ത് ഒഞ്ചിയത്ത് സമാനമായ നിരവധി അക്രമങ്ങൾ നടന്നതായി ഉദാഹരണങ്ങൾ നിരത്തി രമ പറഞ്ഞു. പതിനാലു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിച്ചിട്ടില്ല.
ഭരണപക്ഷത്തു നിന്നുള്ള കെ.വി. സുമേഷും കടകംപള്ളി സുരേന്ദ്രനുമെല്ലാം കോണ്‍ഗ്രസുകാർ ചെയ്തു കൂട്ടിയിട്ടുള്ള അക്രമങ്ങൾ ഓർത്തെടുക്കുകയായിരുന്നു. അക്കൂട്ടത്തിൽ എകെജി സെന്ററിനു നേരെ ഇതിനു മുന്‍പുണ്ടായ രണ്ട് അക്രമങ്ങളും ഉൾപ്പെട്ടിരുന്നു. എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായതിന്റെ ഇരകളായതു തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്തു പലയിടത്തും തങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. നിങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമാണു തങ്ങൾ ചർച്ച ചെയ്തതെന്നു ഭരണപക്ഷത്തെ നോക്കി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യമായാണു മറുപടി പറഞ്ഞത്. എകെജി സെന്റർ ആക്രമണത്തെ പ്രതിപക്ഷം അപലപിക്കാത്തതിലാണ് മുഖ്യമന്ത്രിക്കു പരിഭവം. താനും രമേശ് ചെന്നിത്തലയുമൊക്കെ രാവിലെ തന്നെ അപലപിച്ചിരുന്നു എന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ നീക്കി. എന്നാൽ മുഖ്യമന്ത്രി ഉദ്ദേശിച്ചത് കെപിസിസി പ്രസിഡന്റിനെയാണ്. ജീവിതത്തിൽ ശുദ്ധി പുലർത്തുന്നതിനാൽ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ലെന്നു പറഞ്ഞാണു മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഭരണപക്ഷം ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നു എന്നു പ്രതിപക്ഷം ആരോപിക്കുന്ന സ്വർണക്കടത്തു വിവാദം തന്നെയാണു മുഖ്യമന്ത്രി ഉദ്ദേശിച്ചത്.
റവന്യൂ, ധന വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച ഡോ. മാത്യു കുഴൽനാടൻ കഴിഞ്ഞ ചർച്ചയിലെ പ്രസംഗത്തിന്റെ പേരിൽ മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചതിനേക്കുറിച്ചും അതിനുശേഷം ഭരണപക്ഷം നടത്തി വരുന്ന കടന്നാക്രമണത്തേക്കുറിച്ചു പരാമർശിച്ചപ്പോഴും ഭരണപക്ഷം ബഹളം കൂട്ടി. ഭരണപക്ഷാംഗങ്ങൾ യജമാനനെ സുഖിപ്പിക്കാൻ ബഹളം കൂട്ടുന്നു എന്നു പറഞ്ഞ കുഴൽനാടൻ താൻ തെളിവു സഹിതം പറഞ്ഞ കാര്യങ്ങളിൽ നിലവാരമുള്ള സംവാദത്തിന് ആരെങ്കിലും തയാറുണ്ടെങ്കിൽ മുന്നോട്ടു വരാമെന്നും പറഞ്ഞു.
എകെജി സെന്ററിനു നേരേ നടന്ന ആക്രമണത്തേക്കുറിച്ച് അടിയന്തരപ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷമാണെങ്കിൽ കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരേ എസ്എഫ്ഐക്കാർ നടത്തിയ ആക്രമണത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം തറയിലിട്ടു നശിപ്പിച്ചതിനേക്കുറിച്ചു സബ്മിഷനിലൂടെ സ്പഷ്ടീകരണം തേടിയത് ഭരണപക്ഷത്തെ വി. ജോയി ആയിരുന്നു. അതു കോണ്‍ഗ്രസുകാരുടെ തന്നെ കളിയായിരുന്നു എന്നു സ്ഥാപിച്ചെടുക്കാനായിരുന്നു ജോയിയുടെ ശ്രമം. അതിനു സഹായിക്കുന്ന മറുപടി മുഖ്യമന്ത്രിയിൽ നിന്നു ലഭിക്കുകയും ചെയ്തു. അതു പോലീസ് ഒരുക്കിയ തിരക്കഥയാണെന്നാണു വി.ഡി. സതീശന്റെ വിശദീകരണം.
നാനോ ഭീകരാക്രമണമോ ചൈനീസ് പടക്കമോ?
12:15 AM Jul 05, 2022 | Deepika.com