തിരുവനന്തപുരം: സർക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങൾ സർക്കാരിനു തന്നെ തുടർച്ചയായി തിരിച്ചടിയാകുന്നതിൽ ഇടതുമുന്നണിയിൽ അതൃപ്തി. എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ ഇനിയും പിടികൂടാൻ കഴിയാത്തതിലും മുൻ എംഎൽഎ പി.സി. ജോർജിനെതിരേ പീഡന ക്കുറ്റം ചുമത്തി കേസെടുത്തിട്ടും പ്രോസിക്യൂഷൻ വാദം തള്ളി കോടതി ജാമ്യം അനുവദിച്ചതും അടക്കമുള്ള നടപടികൾ രാഷ്ട്രീയമായി എൽഡിഎഫിന് ഏറെ തിരിച്ചടിയായെന്നാണു നേതാക്കളുടെ വിലയിരുത്തൽ.
അവധാനതയോടെയല്ലാതെ തുടർച്ചയായി ഇത്തരം നടപടികൾക്കു പിന്നാലെ പോകുന്നതാണ് ഏറെ ദോഷകരമാകുന്നതെന്നാണ് ഇടതുമുന്നണിയിൽ പൊതുവേയുള്ള വിലയിരുത്തൽ. സിപിഎം സംസ്ഥാന സമിതി ഓഫിസായ എകെജി സെന്ററിനു നേർക്കുണ്ടായ സ്ഫോടക വസ്തു ആക്രമണം നടന്നു നാലാം ദിവസമെത്തിയിട്ടും നടപടി സ്വീകരിക്കാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.
പോലീസ് സുരക്ഷ ഉണ്ടായിരിക്കേ സ്ഫോടക വസ്തു ആക്രമണം നടന്നിട്ടും പോലീസുകാർക്കെതിരേയുള്ള അച്ചടക്ക നടപടി വൈകുന്നതും പൊതു സമൂഹത്തിൽ മുന്നണിയെയും പാർട്ടിയെയും ദോഷകരമായി ബാധിച്ചു.
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ടു നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഏറെ വിയർക്കേണ്ടി വരും.
ആരോപണങ്ങൾ തനിക്കെതിരേ ഉയരുന്ന ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ പല സംഭവങ്ങളുമുണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചത്.
സ്വന്തം പാർട്ടി ഓഫീസിനു പോലും സംരക്ഷണം നൽകാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ ജനങ്ങൾക്കു സംരക്ഷണം നൽകാൻ കഴിയുമെന്ന ചോദ്യമായിരുന്നു പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
എകെജി സെന്റർ ആക്രമണം നടന്നതിനു പിന്നാലെ കോണ്ഗ്രസ് ഗൂഢാലോചനയാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു എൽഡിഎഫ് കണ്വീനർ ഇ.പി. ജയരാജൻ ആരോപിച്ചത്. എന്നാൽ, ആക്രമണം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്ത സർക്കാർ നടപടി നിയമസഭയിലും ഏറെ വിമർശനങ്ങൾക്കു വഴിയൊരുക്കാം.
പ്രതിയെ കണ്ടെത്താനാകാതെ നാലാം ദിനം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്റർ ആക്രമണം കഴിഞ്ഞു നാലു ദിവസമായിട്ടും പ്രതിയെക്കുറിച്ചു സൂചന പോലും ലഭിക്കാതെ പോലീസ്. പ്രതിയെക്കുറിച്ചു വ്യക്തമായ സൂചന ലഭിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതും മൊബൈൽ ഫോണ് ടവർ പരിധി പരിശോധിച്ചതിൽ നിന്നു കൂടുതൽ വിവരം ലഭിക്കാത്തതുമാണു പോലീസിനെ വട്ടംകറക്കുന്നത്. ആക്രമണ സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്നു പോലും പോലീസിന് ഇനിയും വ്യക്തതയില്ല.
എകെജി സെന്ററിനു നേരേ ഒരു കല്ലെങ്കിലും എറിയുമെന്നു സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെ ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ടു റിജുവിനെ പ്രതിയാക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഈ സമയം ഇയാൾ എകെജി സെന്റർ ഭാഗത്തുണ്ടായിരുന്നുവെന്നു കണ്ടെത്താനുള്ള തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
എകെജി സെന്റർ ആക്രമണത്തിന് അഞ്ചു ദിവസം മുന്പു പോസ്റ്റിട്ടതിന്റെ പേരിൽ ഇയാളെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചേർത്തു കേസെടുത്ത പോലീസ് നീക്കത്തിനെതിരേ സമൂഹത്തിൽ നിന്നു വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വകുപ്പുകൾ നിസാരമാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. സിസിടിവി കാമറയിൽ കണ്ടതു പോലുള്ള ഹോണ്ട ഡിയോ വാഹനം റിജുവിനുമുള്ളതിനാലാണ് ഇയാളെ ചോദ്യം ചെയ്തതെന്നാണു പോലീസ് ഭാഷ്യം.
അതേസമയം ആക്രമണമുണ്ടാകുന്നതിനു മുൻപ് രണ്ടു തവണ ചുവന്ന സ്കൂട്ടറിൽ വന്നയാൾക്ക് സ്ഫോടക വസ്തു എറിഞ്ഞതുമായി ഒരുബന്ധവുമില്ലെന്നും പോലീസ് പറയുന്നു. സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് ഇയാൾ പൊതി കൈമാറുന്നതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ല. നഗരത്തിൽ തട്ടുകട നടത്തുന്ന ആളാണ് ചുവന്ന സ്കൂട്ടറിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് ഭാഷ്യം.
എകെജി സെന്റർ ആക്രമണം : സിപിഎം പ്രതിരോധത്തിൽ
01:06 AM Jul 04, 2022 | Deepika.com