അമ്പൂരി: അമ്പൂരി പഞ്ചായത്തിലെ വാർഡുകൾ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനകീയ സംഗമത്തിൽ പ്രതിഷേധമിരമ്പി.
ഇന്നലെ വൈകുന്നേരം പൂച്ച മുക്കിൽ നിന്നും ആരംഭിച്ച ബഹുജന റാലിയിലും ജനകീയ സംഗമവും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മനുഷ്യൻ തെരുവിൽ എറിയപ്പെടുന്നതിന് ന്യായീകരണമില്ലെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ആർച്ച്ബിഷപ് പറഞ്ഞു. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സലാ രാജു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി.
1977 ൽ നെയ്യാർ ഡാമിൽ ഇറക്കി വിട്ട ചീങ്കണ്ണിയെ സംരക്ഷിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കൃഷി ഭൂമി വിട്ടു കൊടുക്കണമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മാർ തോമസ് തറയിൽ ചോദിച്ചു. ചീങ്കണ്ണിയും, മനുഷ്യനും ഒരുമിച്ചു നിന്നാൽ ചീങ്കണ്ണിയെ സംരക്ഷിക്കുവാനുള്ള നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരാണ് കർഷകരെ വഞ്ചിക്കുന്ന നിലപാടെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഫർ സോൺ പൂജ്യം പോയിന്റിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ആക്ഷൻ കൗൺസിൽ അംഗം ജോസ് മാത്യു പോളയ്ക്കൽ അവതരിപ്പിച്ചു. അമ്പൂരി ഫൊറോനാ വികാരിയും ആക്ഷൻ കൗൺസിൽ രക്ഷാധികാരിയുമായ ഫാ.ജേക്കബ് ചീരംവേലിൽ, ഫാ. ഇക്ബാസ് ദാനിയേൽ , അൻസജിതാ റസൽ, ശശികല, അൽ അമീൻ അൽ ഖാസ്മി, ജയറാം ശർമ്മ, ബാദുഷ, തോമസ് മംഗലശേരി, അമ്പിളി ടി. പുത്തൂർ എന്നിവർ പ്രസംഗിച്ചു.
ബഫർ സോൺ: അമ്പൂരിയിൽ പ്രതിഷേധം ഇരമ്പി
04:05 AM Jul 03, 2022 | Deepika.com