തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിനു നേർക്ക് കഴിഞ്ഞ രാത്രിയിൽ നടത്തിയ സ്ഫോടക വസ്തു ആക്രമണത്തിലെ പ്രതികളെ കണ്ടെത്താനുള്ള നടപടികളുമായി പോലീസ്.
എകെജി സെന്റർ മുതൽ വരന്പശേരി വഴി മെഡിക്കൽ കോളജ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ വേണ്ടുന്ന തെളിവ് ലഭിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്. എന്നാൽ, സ്ഫോടക വസ്തു എറിഞ്ഞശേഷം രക്ഷപ്പെട്ട സ്കൂട്ടറിന്റെ നന്പർ ലഭിച്ചതായാണു പോലീസ് നൽകുന്ന വിവരം.
ഹോണ്ട ഡിയോ സ്കൂട്ടറിലെത്തി സ്ഫോടകവസ്തു എറിഞ്ഞ ശേഷം യുവാവ് കുന്നുകുഴി, പൊട്ടക്കുഴി വഴി മെഡിക്കൽകോളജ് പരിസരംവരെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണു ലഭിച്ചത്. പൊട്ടക്കുഴി ഭാഗത്തെ നൈറ്റ് വിഷൻ കാമറകളിൽ നിന്നാണ് സ്കൂട്ടറിന്റെ നന്പർ കണ്ടെത്തിയത്. ദൃശ്യങ്ങൾ ഫോറൻസിക് ലാബിൽ പരിശോധിച്ചാണ് നന്പർ ഉറപ്പിച്ചത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എഡിജിപി വിജയ് സാക്കറെ പറഞ്ഞു.
അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി ക്രൈംഡിറ്റാച്ച്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ദിനിലിന്റെ നേതൃത്വത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ 15 അംഗ പ്രത്യേക സംഘം രൂപീകരിച്ചു. സ്ഫോടക വസ്തു നാടൻ ബോംബിനത്തിലുള്ളതാണോ അതോ പടക്കമാണോ എന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ വിശദ പരിശോധനയ്ക്കായി സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ അയച്ചതായാണു പോലീസ് പറയുന്നത്.
വ്യാഴാഴ്ച അർധരാത്രിയോടെ എകെജി സെന്ററിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്ന രണ്ടാം ഗേറ്റിനു സമീപത്തേക്കു സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു. കുന്നുകുഴി ഭാഗത്തുനിന്ന് സ്കൂട്ടറിലെത്തിയ യുവാവാണ് ചുറ്റുമതിലിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്.
മതിലിൽ വീണ് ഉഗ്രശബ്ദത്തിൽ പൊട്ടി. മതിലിനും കെട്ടിടങ്ങൾക്കും കാര്യമായ കേടുപാടുകളില്ല. ഐപിസി 436 (സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കൽ), സ്ഫോടക വസ്തു നിരോധന നിയമം 3(എ)എന്നിവ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. 10 വർഷം വീതം ശിക്ഷകിട്ടാവുന്ന വകുപ്പുകളാണിത്. പ്രദേശത്തെ ടവർപരിധിയിലുണ്ടായിരുന്ന ഫോണുകൾ കണ്ടെത്താൻ സൈബർസെൽ പരിശോധന നടത്തുന്നുണ്ട്.
വൻ സുരക്ഷാ ക്രമീകരണം; പോലീസ് നോക്കിനിൽക്കെ ബോംബേറ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിരന്തരം കയറിയിറങ്ങുന്ന സെക്രട്ടേറിയറ്റിനു സമീപമുള്ള എകെജി സെന്ററിൽ ഏർപ്പെടുത്തിയിരിക്കുന്നത് വൻ സുരക്ഷാ ക്രമീകരണം.
പോലീസുകാർ നോക്കിനിൽക്കെയായിരുന്നു എകെജി സെന്ററിൽ കഴിഞ്ഞ രാത്രിയിൽ ബോംബേറുണ്ടായത്. സുരക്ഷാ വീഴ്ചയില്ലെന്നു ചൂണ്ടിക്കാട്ടി ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയാറായില്ല.
എകെജി സെന്ററിന് 24 മണിക്കൂറുമായി 30 പോലീസുകാരുടെ സംഘമായിരുന്നു സുരക്ഷാ ചുമതല ഏർപ്പെടുത്തിയിരുന്നത്. സംഭവ സമയം എട്ടു പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ, സ്കൂട്ടറിൽ രക്ഷപ്പെട്ട യുവാവിനെ പിന്തുടരാൻ പോലീസ് തയാറാകാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംഭവ സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ പറഞ്ഞത്.
എകെജി സെന്റർ ആക്രമണം: പ്രതിയുടെ സ്കൂട്ടർ നന്പർ കണ്ടെത്തി
12:56 AM Jul 02, 2022 | Deepika.com