തിരുവനന്തപുരം: നിയമപരവും പ്രായോഗികവുമായ പല സങ്കീർണതകളെയും മറികടന്നാണ് സർക്കാർ മെഡിസെപ് പദ്ധതി യാഥാർഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഉയർത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
അരലക്ഷത്തിലേറെ ജീവനക്കാർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പൂർണമായും പണം ഒഴിവാക്കിയുള്ള ചികിത്സാ സൗകര്യമാണു മെഡിസെപ്പിലുള്ളത്. സംസ്ഥാനത്തിനുള്ളിലുള്ളതിനു പുറമേ സംസ്ഥാനത്തിനു പുറത്തെ പ്രധാന നഗരങ്ങളിലെ 15 ൽപ്പരം ആശുപത്രികളിൽ ഇപ്പോൾ ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അവയവമാറ്റ ശസ്ത്രക്രിയ സൗകര്യമുള്ള ഒരു ആശുപത്രിയെങ്കിലും മെഡിസെപ്പിന്റെ ഭാഗമായുണ്ട്.
മെഡിസെപ് നടപ്പിൽവന്നതിനു ശേഷവും സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇപ്പോൾ ലഭിക്കുന്ന സൗജന്യ ഒപി ചികിത്സാ സഹായം തുടരും. നിലവിലുള്ള രീതിയിൽ ഒപി ചികിത്സാ ബില്ലുകളും ഡോക്ടർ സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കിയാൽ ചെലവ് സർക്കാർ മടക്കിനൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മെഡിസെപ് രജിസ്ട്രേഷൻ കാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പദ്ധതിയുടെ വിവരങ്ങൾ അടങ്ങിയ ഹാൻഡ് ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെ മുഴങ്ങിക്കേട്ട ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.
മുഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യം അർപ്പിച്ചെത്തിയ സർക്കാർ ജീവനക്കാരുടെ പ്രകടനത്തോടൊപ്പം എത്തിയ മേളക്കാർ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തുടങ്ങിയിട്ടും മേളം തുടർന്നു. ഇതോടെ താൻ മേളം തീരുന്നതു വരെ പ്രസംഗം നിർത്തുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി വേദിയിൽ കാത്തു നിന്നു.
അൽപ്പസമയത്തിനു ശേഷം സംഘാടകരുടെ നിർദേശ പ്രകാരം മേളം നിർത്തി. പ്രസംഗം തുടർന്ന മുഖ്യമന്ത്രി, "ഇതിനെ കുറിച്ച് ഞാൻ ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല’ എന്നു പറഞ്ഞു കൊണ്ടാണ് ക്ഷോഭം പ്രകടിപ്പിച്ചത്.
മെഡിസെപ് പദ്ധതിക്കു തുടക്കമായി
12:35 AM Jul 02, 2022 | Deepika.com