കൊച്ചി: തലശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തെ സീറോ മലബാര്‍ മെത്രാന് സിനഡ് മല്പാന്പദവി നല്കി ആദരിക്കുന്നു.
പാണ്ഡിത്യംകൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും വിശ്വാസപരിശീലന-സംരക്ഷണ മേഖലകളില്‍ അതിവിശിഷ്ട സംഭാവനകള്‍ നല്കുന്ന വൈദികര്‍ക്കാണ് ഈ പദവി നല്‍കുന്നത്. സീറോ മലബാര്സഭാദിനത്തിന്റെ ഭാഗമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ നടക്കുന്ന ചടങ്ങിൽ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മല്പാന് പദവി നൽകും.
1942 ഓഗസ്റ്റ് 11 നാണ് ഫാ. മൈക്കിളിന്റെ ജനനം. ആലുവയിലും റോമിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1968 ജൂണ്‍ 29ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വിശുദ്ധഗ്രന്ഥത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. പിഒസി ബൈബിള്‍ മലയാള പരിഭാഷയുടെ എഡിറ്റര്‍, തലശേരി ബൈബിൾ അപ്പസ്റ്റൊലേറ്റ് ഡയറക്ടര്‍, ചാലക്കുടി ഡിവൈന്‍ ബൈബിള്‍ കോളജ് പ്രിന്‍സിപ്പൽ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. നിലവില്‍ തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി അധ്യാപകനാണ്.
നാല്പതിലധികം ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. ബൈബിള്‍ ചിത്രകഥയുടെ 54 പുസ്തകങ്ങള്‍ 14 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു. ബൈബിള്‍ കമന്ററികള്‍ രൂപപ്പെടുത്തുകയും വിവിധ ചാനലുകളിലൂടെ ആയിരത്തിലധികം പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.
നിരവധി സിഡികളും കാസറ്റുകളും പുറത്തിറക്കി. നവസാമൂഹികമാധ്യമങ്ങളും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.1999 ല്‍ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയും 2009 ല്‍ മേരിവിജയം മാസികയും പ്രത്യേക അവാര്‍ഡുകള്‍ നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2012ല്‍ കെസിബിസിയുടെ മാധ്യമകമ്മീഷന്‍ അവാര്‍ഡ് ലഭിച്ചു.
ഫാ. മൈക്കിള്‍ കാരിമറ്റത്തിന് മല്പാന് പദവി
12:35 AM Jul 02, 2022 | Deepika.com