റെനീഷ് മാത്യു
കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിനു ജില്ലാതലങ്ങളിൽ കാന്പയിനുമായി കൃഷി വകുപ്പ്. തൃശൂർ ജില്ലയിലാണ് ഇതിനു തുടക്കം കുറിച്ചത്.
ഈ മാസംതന്നെ എല്ലാ ജില്ലകളിലും കാന്പയിൻ നടത്താനാണു നീക്കം. കാന്പയിൻ പൂർത്തിയായാൽ കൃഷി ഓഫീസുകൾക്ക് ടാർജറ്റ് നൽകും.
അതത് പ്രദേശങ്ങളിലെ കൃഷി ഓഫീസുകളുടെ പരിധിയിൽ 100 പേരെ പെൻഷനിൽ ചേർക്കാനാണു ടാർജറ്റ് നൽകുക. നിലവിൽ 80,000 ത്തോളം പേര് പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തെങ്കിലും രജിസ്ട്രേഷൻ പൂർത്തിയായവർ 14,000 പേർ മാത്രമേയുള്ളൂ.
രേഖകൾ സമർപ്പിച്ചതിലുള്ള പാകപ്പിഴകൾ മൂലമാണു പലരുടെയും രജിസ്ട്രേഷൻ പൂർത്തിയാകാത്തത്. രജിസ്ട്രേഷൻ സംബന്ധിച്ചുള്ള ബോധവത്കരണം ശരിയായ രീതിയിൽ നടക്കാത്തതാണ് ഇതിനു കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
രജിസ്ട്രേഷൻ നടപടികൾക്കായി മൂന്ന് ഓഫീസുകൾ
രജിസ്ട്രേഷൻ നടപടികൾ പരിശോധിക്കാൻ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓഫീസുകൾ തുറന്നിട്ടുണ്ട്.
കർഷകർ ഓൺലൈൻ വഴി രേഖകൾ സമർപ്പിച്ച് രജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞാൽ അതത് ജില്ലകളുടെ പരിധികളിലുള്ള റീജണൽ ഓഫീസുകളിൽ എത്തും. തുടർന്ന് രജിസ്ട്രേഷനിൽ കർഷകർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കാൻ കൃഷി ഓഫീസുകളിലേക്കു റീജണൽ ഓഫീസുകളിൽനിന്ന് അയച്ചുകൊടുക്കും.
കൃഷി ഓഫീസർ പരിശോധിച്ച് കർഷകർ സമർപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്നു ബോധ്യമായാൽ റീജണൽ ഓഫീസിലേക്കു വിവരങ്ങൾ കൈമാറും. തുടർന്ന് നിശ്ചിത ദിവസത്തിനുള്ളിൽ കർഷകരുടെ മൊബൈൽ നന്പറിലേക്കു സന്ദേശം വരികയും പെൻഷൻ പദ്ധതിയുടെ കാർഡ് സൈറ്റിൽനിന്ന് യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് കർഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. കാർഡ് ലഭിച്ചാൽ പെൻഷനുള്ള തുക കർഷകർക്ക് അടച്ചുതുടങ്ങാം.
പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ 20 ലക്ഷമാണു ലക്ഷ്യം. എന്നാൽ, ഒരു ലക്ഷംപേരെപ്പോലും ഇതുവരെ ചേർക്കാൻ സാധിച്ചിട്ടില്ല. കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് 2021 ഡിസംബർ ഒന്നിനാണു രജിസ്ട്രേഷൻ തുടങ്ങിയത്. പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5,000 രൂപവീതം പെന്ഷന് നല്‍കാനാണു തീരുമാനം.
കർഷക പെൻഷൻ പദ്ധതി: രജിസ്ട്രേഷൻ വേഗത്തിലാക്കാൻ കൃഷിവകുപ്പ്
11:59 PM Jul 01, 2022 | Deepika.com